- കരക്കെത്തിച്ച ശേഷം വീണ്ടും ഡാമിൽ ചാടുകയായിരുന്നു
ഇടുക്കി - മൂന്നാറിലെ ഡാമിൽ ചാടി അധ്യാപകൻ ജീവനൊടുക്കി. മൂന്നാർ ചൊക്കനാട് എസ്‌റ്റേറ്റിലെ എൽ.പി സ്‌കൂൾ അധ്യാപകൻ കണ്ണൻ ദേവൻ കമ്പനി എസ്‌റ്റേറ്റിലെ സൗത്ത് ഡിവിഷനിൽ താമസിക്കുന്ന എ ഗണേശനാ(48) ണ് ജീവനൊടുക്കിയത്. ആദ്യം ഡാമിൽ ചാടിയ ഇയാളെ ഒരു ഓട്ടോ ഡ്രൈവർ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും അൽപസമയത്തിനുശേഷം വീണ്ടും പോയി ചാടുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് സംഭവം.
ഉച്ചവരെ സ്‌കൂളിൽ ക്ലാസെടുത്തശേഷം ടൗണിൽ പോകണമെന്നു പറഞ്ഞാണ് അധ്യാപകൻ സ്‌കൂളിൽനിന്ന് ഇറങ്ങിയതെന്ന് പ്രധാനാധ്യാപകൻ പറഞ്ഞു. ഗണേശനൊപ്പം കഴിഞ്ഞിരുന്ന അമ്മ മുത്തുമാരി കഴിഞ്ഞ ജൂലൈയിൽ ജലാശയത്തിൽ വീണെങ്കിലും ഇതുവരെയും കണ്ടെത്താനായിരുന്നില്ല. അമ്മയെ കാണാതായതു മുതൽ ഗണേശൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ബൈക്കിലെത്തിയ അധ്യാപകൻ ഹെഡ് വർക്‌സ് ഡാമിലേക്കു ബൈക്കുമായി വീഴുന്നതു കണ്ട് തൊട്ടുപിന്നാലെയെത്തിയ രമേഷ് എന്ന ഓട്ടോഡ്രൈവർ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് റോഡിലെത്തിച്ച് മറ്റൊരു ഓട്ടോയിൽ കയറ്റിയിരുത്തി. എന്നാൽ ഓട്ടോയിൽനിന്നും ചാടിയിറങ്ങി അഞ്ച് മീറ്ററോളം ഓടിയ അധ്യാപകൻ ഡാമിന്റെ ആഴമുള്ള ഭാഗത്തേക്കുപോയി വീണ്ടും ചാടുകയായിരുന്നു.
ഓട്ടോ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങൾ ഒരു മണിക്കൂറിലേറെ സമയം ഡാമിൽ മുങ്ങി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.