തിരുവനന്തപുരം- കാമുകനൊപ്പം ചേർന്ന് ഭാര്യ ഹോർലിക്‌സിൽ വിഷം ചേർത്തു നൽകിയെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ പരാതി. നെടുവാൻവിള അയണിമൂട് സ്വദേശിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർ സുധീറാണ് പോലീസിൽ പരാതി നൽകിയത്. പരാതി നൽകി മാസങ്ങളായിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും സുധീർ ആരോപിച്ചു.
2018 ജൂലൈയിൽ ഭാര്യ ഹോർലിക്‌സിൽ വിഷം ചേർത്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സുധീർ പറയുന്നത്. പുരുഷ സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് ഭാര്യ വിഷം നൽകിയത്. ഭക്ഷണത്തിൽ നേരിയ അളവിൽ വിഷപദാർഥം കലർത്തി നൽകിയതോടെ പല ദിവസങ്ങളിലും അസ്വസ്ഥതയും തലവേദനയും അനുഭവപ്പെട്ട് ചികിൽസ തേടേണ്ടി വന്നു. ഒന്നര വർഷം മുൻപ് കുഴഞ്ഞു വീണതിനെ തുടർന്ന് പാറശാല ആശുപത്രിയിലെത്തിച്ചുവെന്നും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നും സുധീർ വ്യക്തമാക്കി.
ശിവകാശി സ്വദേശിയായ ഭാര്യ പിണങ്ങിപ്പോയതിനുശേഷം വീട്ടിലെ അലമാരയിൽനിന്ന് വിഷവസ്തു കണ്ടെടുത്തുവെന്നും ഭാര്യയുടെ പുരുഷ സുഹൃത്ത് തമിഴ്‌നാട്ടിൽനിന്ന് കൊറിയർ അയച്ചതാണെന്നും സുധീർ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് സുധീറിന്റെ പരാതി.