ന്യൂദൽഹി - വാഹനാപകടത്തിൽ നഷ്ടപരിഹാരം തേടിയെത്തിയ ജ്യോത്സ്യനെതിരെ സുപ്രിം കോടതിയിൽനിന്ന് ട്രോൾ പരാമർശമുണ്ടായതായി വിമർശം.
ഹരജി പരിഗണിക്കവെ 'ഒരു ജ്യോത്സ്യന് അപകടമുണ്ടായി എന്നത് ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നു. അതിനാൽ, ഞങ്ങൾക്ക് അദ്ദേഹത്തിന്റെ നക്ഷത്രം നോക്കണമെന്ന്' കോടതി തമാശ രൂപേണ പറഞ്ഞുവെന്നാണ് ഒരു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തത്. ജ്യോത്സ്യന്റെ പേരോ കേസിന്റെ മറ്റു വിശദാംശങ്ങളോ റിപ്പോർട്ടിലില്ല.
എന്നാൽ, കോടതിയുടെ പരാമർശം ഒരേസമയം പൊതുസമൂഹത്തെ ചിന്തിപ്പിക്കുന്നതും ചിരിയുണർത്തുന്നതുമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. ആൾദൈവങ്ങളുടെയും ഭാവി പ്രവചനക്കാരുടെയും തട്ടിപ്പിന്റെയും ലോകത്ത് ഇത്തരം ട്രോളുകളും നല്ലതാണെന്നാണ് ഇവരുടെ പക്ഷം. എന്നാൽ കോടതിയിൽനിന്നുള്ള പരിഹാസം നിന്ദ്യമാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. 'പരമോന്നത കോടതിക്ക് തൊഴിലിന്റെ അടിസ്ഥാനത്തിൽ ആരെയും പരിഹസിക്കാനാവും. പക്ഷേ, വിധിയുടെ ഭാഗമല്ലാത്ത അഭിപ്രായം പറയുന്നതിൽ നിന്ന് അവരെ വിലക്കണം. ജുഡീഷ്യറിയെ നിയന്ത്രിക്കാനുള്ള സമയമായെന്നും' ഇതോടായി വേറൊരാൾ പ്രതികരിച്ചു.