Sorry, you need to enable JavaScript to visit this website.

ജീവിക്കുന്നത് അമ്മയെയും മക്കളെയും കരുതി; ശിവശങ്കറിന്റെ കൂടെ മക്കളേം പ്രസവിച്ച് കഴിയാമെന്ന് വിചാരിച്ചില്ലെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം - ശിവശങ്കറിന്റെ കൂടെ കല്യാണം കഴിച്ച് മക്കളേം പ്രസവിച്ച് ചപ്പാത്തി ഉണ്ടാക്കി ജീവിക്കാമെന്നല്ല, ആരോഗ്യാവസ്ഥ മോശമാകുന്ന ഘട്ടത്തിൽ പരിചരിക്കാമെന്നാണ് പറഞ്ഞതെന്ന് വിവാദ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. താലികെട്ടി വൈകാരികമായി അദ്ദേഹം ചതിക്കുകയായിരുന്നു. ഒരിക്കൽ പോലും ശിവശങ്കറിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും അവർ പ്രതികരിച്ചു. 
   ശിവശങ്കറിന്റെ പുസ്തകമല്ല, ശിവശങ്കർ എന്താണെന്ന തിരിച്ചറിവാണ് ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. വിശ്വസിച്ച മുതിർന്ന ഉദ്യോഗസ്ഥൻ, ഒരു സ്ത്രീ എന്ന നിലയിൽ, മനുഷ്യനെന്ന നിലയിൽ തന്നെ ഏറെ ചൂഷണം ചെയ്തു. ഒരിക്കൽ പോലും ചതിക്കപ്പെടുമെന്ന് കരുതിയില്ല. ശിവശങ്കറിനെ ചതിക്കണമെന്നോ അദ്ദേഹത്തിന്റെ പദവികൾ ദുരുപയോഗം ചെയ്യണമെന്നോ ചിന്തിച്ചിട്ടു പോലുമില്ല. ചെയ്ത് കൊടുക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോൾ അത് തെറ്റല്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയാൽ എന്തിന് ഞാൻ ആശങ്കപ്പെടണമെന്നും സ്വപ്‌ന ചോദിക്കുന്നു.
 കുഞ്ഞുകാലം മുതൽ താൻ അനുഭവിച്ചതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാവരും സൗഭാഗ്യത്തിന്റെ നടുവിൽ ജനിക്കണമെന്നില്ലല്ലോ. ഞാൻ അങ്ങനെയാണ് ജനിച്ചതെങ്കിൽ കൂടിയും അതിൽ മുള്ളുകളുമുണ്ടായിരുന്നു. ഭർത്താവിന്റെ കൂടെ 30 വർഷം ജീവിച്ചു. ഡിവോഴ്‌സ് നടക്കുമെന്ന മുൻവിധിയോടെ ജീവിക്കാൻ പറ്റുമോ? 
 ഒരുനാളും പിടിക്കപ്പെടുമെന്ന് തോന്നാതിരിക്കാനുള്ള ധൈര്യം എന്തായിരുന്നുവെന്ന ചോദ്യത്തിന്, എല്ലാ ഉറപ്പും നൽകി ഒരാൾ കൂടെ ചങ്കായി നിൽക്കുമ്പോൾ എന്തിന് ആശങ്കപ്പെടണമെന്നായിരുന്നു മറുചോദ്യം. ശിവശങ്കർ സാർ തന്നെ ചതിച്ചു, ഞാൻ ബലിയാടായി, സ്പ്രിങ്കഌ ഇടപാടിൽ അദ്ദേഹവും ബലിയാടായി. 
 15 മാസത്തെ ജയിൽ ജീവിതത്തിനിടയിൽ ഞാൻ പലതും മനസിലാക്കി. ലൈംഗിക താൽപര്യത്തോടെ ഒരാൾ സമീപിക്കുമ്പോൾ ജാഗ്രത പുലർത്തും, കാരണം എനിക്കതിന് താൽപര്യമില്ല, പക്ഷേ താലികെട്ടി, വൈകാരികമായി ചതിക്കുമ്പോൾ അതിൽ വീണു പോകും. ഇപ്പോൾ സമാധാനത്തോടെയാണ് ജീവിക്കുന്നത്. എനിക്കൊന്നിച്ച് എന്റെ മക്കളുണ്ട്. മുമ്പത്തെ പോലെയല്ല ഇപ്പോൾ ജീവിതം. എന്റെ മകൾ, മരുമകൻ, എന്റെ മകൻ എല്ലാവരുമായി ജീവിക്കാൻ വേണ്ടി പോരാട്ടം തുടരുകയാണ്. 
 പ്രതീക്ഷിച്ച പിന്തുണ എവിടെനിന്നും കിട്ടിയില്ല. അമ്മ പിന്തുണയ്ക്കുന്നതിനാൽ ജീവനോടെ നിൽക്കുന്നു. മക്കളെ നോക്കേണ്ട ഉത്തരവാദിത്തം ഉള്ളതിനാൽ ജീവനോടെ ഇരിക്കുന്നു. ചിലപ്പോൾ ഒറ്റക്കിരിക്കുമ്പോൾ തളർന്ന് പോകും. പലപ്പോഴും ഇതൊന്നും വേണ്ട, ഒരു കയറിൽ തൂങ്ങിയാൽ മതിയെന്ന് തോന്നും. മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ഉടനെ ബാംഗ്ലൂരിൽ പോയി ജോലി ചെയ്യുമെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. 

Latest News