കൊല്ലം- കൊട്ടാരക്കര പുലമൺ മേൽപാല നിർമാണത്തിന് ഒപ്പം തന്നെ ബൈപ്പാസിന്റെ സാധ്യതയും തേടുന്നു. ബൈപ്പാസ് നിർമാണത്തിന്റെ പ്രാഥമിക സാധ്യത പഠനവും സർവേയും കിഫ്ബി സംഘം നടത്തിയിരുന്നു. പുലമണിൽ എം.സി റോഡിൽ മേൽപാലം നിർമിക്കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനൊപ്പമാണ് ബൈപ്പാസ് നിർമാണത്തിന്റെ സാധ്യതകളും തേടുന്നത്. മേൽപാല നിർമാണത്തിന്റെ ഭാഗമായി പരിസ്ഥിതി ആഘാതപഠനവും മണ്ണുപരിശോധനയും കഴിഞ്ഞു. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികളുണ്ടാകുക.
എന്നാൽ മേൽപാലം കൊണ്ടുമാത്രം ഗതാഗതക്കുരുക്ക് ഒഴിവാക്കൻ കഴിയില്ലെന്ന വിലയിരുത്തൽ ഉണ്ടായതിനെ തുടർന്നാണ് മേൽപാലം പദ്ധതിക്കൊപ്പംതന്നെ ബൈപ്പാസ് നിർമാണത്തിനുള്ള സാധ്യതകളും തേടാൻ തീരുമാനിച്ചത്. ഇതിനുള്ള പ്രാഥമിക സാധ്യതാപഠനവും തുടങ്ങി. കിഫ്ബി സംഘമാണ് സർവേ ആരംഭിച്ചത്. പുലമൺ ഭാഗത്ത് ഡ്രോൺ ഉപയോഗിച്ച് സർവേ നടപടികൾ സംഘം നടത്തി. സാധ്യതാപഠനത്തിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്‌ക്കേ മറ്റു തീരുമാനങ്ങളുണ്ടാകൂ എന്നാണ് സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.എൻ. ബാലഗോപാലിന്റെ ഓഫീസ് നൽകുന്ന വിവരം. ദീർഘദൂരയാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പാതയായതിനാൽ തന്നെ നഗരത്തിലെ തിരക്കിൽപ്പെടാതെ കടന്നുപോകാൻ കഴിയും വിധമാകും ബൈപ്പാസ് നിർമാണമെന്നാണ് സൂചന.
അതേസമയം തന്നെ മേൽപാലം പ്രഖ്യാപിച്ച് വർഷം കഴിഞ്ഞിട്ടും നിർമാണത്തിനുള്ള നടപടികൾ ഇഴയുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഡിസംബറിനുമുമ്പായി നിർമാണം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ സൂചിപ്പിക്കുന്നു.