നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം 10 ന് പുനരാരംഭിക്കും

കൊച്ചി-നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം പത്തിനു പുനരാരംഭിക്കും. സാക്ഷികളെ വിസ്തരിക്കാന്‍ വിചാരണക്കോടതി സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകാരം ഡിസംബര്‍ ആറ് വരെ വിസ്തരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി. ആദ്യഘട്ടത്തില്‍ 39 സാക്ഷികളെ വിസ്തരിക്കും. ഇവര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിലേക്ക് നയിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഏറ്റവും കൂടുതല്‍ ദിവസം കോടതി വിസ്തരിക്കും. മഞ്ജു വാര്യര്‍, സാഗര്‍ വിന്‍സെന്റ്, ജിന്‍സണ്‍ എന്നിവരെ തല്‍ക്കാലം വിസ്തരിക്കില്ല. നേരത്തെ വിസ്തരിച്ചെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഇവര്‍ക്ക് സമന്‍സ് അയച്ചില്ല. നടിയെ ആക്രമിച്ച കേസിലെ പ്രതികളായ നടന്‍ ദിലീപിനെയും സുഹൃത്ത് ശരത്തിനെയും കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. തെളിവുകള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതിന് ശരത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

 

Latest News