ഇടുക്കി - മറയൂർ ചിന്നാറിൽ കാട്ടാന വിനോദ സഞ്ചാരിയെ ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് മരിച്ചത്. കാറിൽ എത്തിയ മൂന്നംഗ വിനോദസഞ്ചാര സംഘത്തിലെ ഒരാളാണ്.
അന്തർ സംസ്ഥാന പാതയിൽ ആനയെ കണ്ട് ഇവർ സഞ്ചരിച്ച കാർ നിർത്തി മൂവരും ഇറങ്ങി ഓടിയെങ്കിലും അക്ബറലിയെ കാട്ടാന ചവിട്ടിക്കൂട്ടുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
മറയൂരിൽ കഴിഞ്ഞ ദിവസം വനംവകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചിരുന്നു. വനംവകുപ്പ് വാച്ചറായ ശേഖർ ചാപഌയെ കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാന്തല്ലൂർ റേഞ്ചിൽ പലയിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണെന്നാണ് വിവരം. വൈകുന്നേരങ്ങളിൽ ഇറങ്ങുന്ന ആനകൾ പുലർച്ചെവരെ ജനവാസ മേഖലകളിൽ തമ്പടിച്ച് വ്യാപകമായി കൃഷിയും മറ്റും നശിപ്പിക്കുന്നുണ്ട്. ഇതിനിടയിലാണ് വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നത്.