റിയാദ് - ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള സന്ദർശക വിസക്ക് ഫീസിളവ് അനുവദിച്ചിട്ടില്ലെന്ന് ചില മാധ്യമങ്ങളിൽ വരുന്ന വാർത്ത വ്യാജം. മുംബൈ സൗദി കോൺസുലേറ്റിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ സ്റ്റാംപ് ചെയ്ത എല്ലാ സന്ദർശക വിസകൾക്കും ഫീസിളവ് ലഭിച്ചിട്ടുണ്ടെന്ന് ട്രാവൽ ഏജന്റുമാർ അറിയിച്ചു.
ഷെൻകൻ രാജ്യങ്ങൾക്കൊപ്പം ഇന്ത്യക്കും സന്ദർശന വിസ ഫീസ് ആനുകൂല്യം അനുവദിച്ചതായി സൗദി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ ഇൻജാസ് വെബ്‌സൈറ്റിൽ ഫാമിലി വിസക്കും സന്ദർശക വിസക്കും സിംഗിൾ എൻട്രിക്ക് 81.34 ഡോളറും മൾട്ടിപിൾ എൻട്രിക്ക് 132 ഡോളറുമാണ് ആപ്ലിക്കേഷൻ ചാർജായ 10.50 ഡോളറിനോടൊപ്പം സ്വീകരിച്ചുവരുന്നത്. ഇതിൽ ശനിയാഴ്ച വരെ മാറ്റം ഉണ്ടായിട്ടില്ല.
2016 ഒക്ടോബർ രണ്ടു മുതലാണ് സൗദിയിലേക്കുള്ള സന്ദർശക വിസകൾക്ക് 2000 റിയാൽ അധിക ഫീ ഏർപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച വരെ 2000 റിയാലിന് തുല്യമായ ഡോളറാണ് പാസ്‌പോർട്ടൊന്നിന് ഏജന്റുമാർ അടച്ചുകൊണ്ടിരുന്നതും. ബുധനാഴ്ച മുതൽ സ്റ്റാപിംഗിനായി സമർപ്പിച്ച പാസ്‌പോർട്ടുകളിൽ അടിച്ചുവന്ന വിസ സ്റ്റിക്കറിൽ 305 റിയാൽ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. 305 റിയാലിന് തുല്യമായ ഡോളർ മാത്രമേ വിസ സ്റ്റാംപിംഗിന് ഈടാക്കുന്നുള്ളൂ. ഇത് വ്യാജമാണെന്നത് അംഗീകരിക്കാനാവില്ലെന്നും അത്തരം വ്യാജ വാർത്ത വിശ്വസിക്കരുതെന്നും ഇന്ത്യയിലെ ട്രാവൽ ഏജന്റുമാർ അറിയിച്ചു.
സൗദിയിലേക്കുള്ള സന്ദർശക വിസക്ക് അനുവദിച്ച ഫീസിളവ് ഇന്ത്യയിൽനിന്നുളള ബിസിനസ് വിസ അടക്കമുള്ള എല്ലാ സന്ദർശക വിസകൾക്കും ബാധകമാണ്. എല്ലാ സന്ദർശക വിസകൾക്കും ഫീസിളവ് ലഭ്യമായതോടെ അപേക്ഷകർ വർധിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു.
സൗദിയിലേക്കുള്ള സന്ദർശക വിസ ഫീസിളവ് ഇന്ത്യയടക്കം ചുരുക്കം രാജ്യങ്ങൾക്ക് മാത്രമാണുള്ളത്. ഷെൻകൻ വിസ പ്രാബല്യത്തിലുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയെയും പരിഗണിച്ചത്. പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾക്ക് ഫീസിളവ് ലഭിച്ചിട്ടില്ല. ഈ രാജ്യങ്ങളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് വിദേശകാര്യ വൃത്തങ്ങൾ മലയാളം ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞദിവസം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഫീസിളവ് നൽകാൻ തീരുമാനിച്ചത്.