- മൂന്ന് മാസത്തിനിടെ ആറ് സ്ത്രീധന മരണങ്ങൾ
കൊണ്ടോട്ടി - കേരളത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്ത്രീകൾക്കെതിരെ നടന്നത് 3207 കേസുകൾ. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിലാണ് 3207 കേസുകൾ സ്ത്രീകൾക്കെതിരെയുണ്ടായത്. ഇതിൽ 6 സ്ത്രീകൾ മരിച്ചത് സ്ത്രീധനത്തിന്റെ പേരിലാണ്. ഭർതൃ പീഡനകേസുകൾ 349 എണ്ണം റിപ്പോർട്ട് ചെയ്തു.444 ബലാൽസംഗ കേസുകളും 34 തട്ടികൊണ്ടുപോകലുമുണ്ടായി. സ്ത്രീധന മരണങ്ങളിൽ രണ്ടെണ്ണം കോഴിക്കോട് ജില്ലയിലാണ്.തിരുവനന്തപുരം,മലപ്പുറം,പാലക്കാട്,എറണാകുളം ജില്ലകളിൽ ഓരോ കേസുകളുമുണ്ടായി. എറണാകുളം ജില്ലയിലാണ് സ്ത്രീകൾക്കെതിരെയുളള കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്. 470 കേസുകളാണ് എറണാകുളം ജില്ലയിലുണ്ടായത്. 426 കേസുകൾ തിരുവനന്തപുരം ജില്ലയിലുമുണ്ടായി.
ജനുവരി മുതൽ മാർച്ച് വരെ കുട്ടികൾക്കെതിരെ 921 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏഴ് കേസുകൾ ശൈശവ വിവാഹമാണ്. രണ്ട് കൊലപാതകങ്ങളും 278 ബലാൽസംഗ കേസുകളുമുണ്ടായി. ഗാർഹിക പീഡനമുൾപ്പെടെയുള്ള അതിക്രമങ്ങൾക്ക് സ്ത്രീകളും കുട്ടികളും ഇരയാകുന്ന കേസുകൾ വർധിക്കുന്നതായി ആശ്രയ കേന്ദ്രമായ കുടുംബശ്രീ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിന്റെ വാർഷിക റിപ്പോർട്ടും പറയുന്നു. കഴിഞ്ഞ വർഷം മാത്രം 4721 കേസുകൾ ഗാർഹിക പീഡനക്കേസുകളുണ്ടായി. കേസുകൾക്ക് ആവശ്യമായ നിയമസഹായവും സ്‌നേഹിത നൽകി വരുന്നുണ്ട്. ഇതുവരെ 25,000 ത്തിലേറെ പേർക്ക് സ്‌നേഹിതയുടെ സേവനം ലഭ്യമായിട്ടുണ്ട്. 2244 സ്ത്രീകൾക്ക് സുരക്ഷിത താമസവും നൽകി.
കഴിഞ്ഞ വർഷം വിവിധ അതിക്രമങ്ങൾ നേരിട്ടെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3271 പേർക്ക് കൗൺസലിംഗ് സേവനം സ്‌നേഹിത ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ 2248 പേർ ഗാർഹിക പീഡനം നേരിട്ടവരും 30 പേർ മനുഷ്യക്കടത്തിനു വിധേയമായവരുമാണ്.ഫോൺ വഴി 6659 കേസുകളും സ്‌നേഹിതയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതി,പോലീസ്,സാമൂഹിക നീതി എന്നീ വകുപ്പുകളുമായി സംയോജിപ്പിച്ചാണ് സ്‌നേഹിതയുടെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. പഞ്ചായത്തു തലത്തിൽ പ്രവർത്തിക്കുന്ന വിജിലൻറ് ഗ്രൂപ്പുകൾ, ജെൻഡർ റിസോഴ്‌സ് സെന്ററുകൾ എന്നിവ വഴി അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സ്‌നേഹിതയുടെ സുരക്ഷിത താമസവും സൗജന്യനിയമ സഹായവും ലഭ്യമാക്കുന്നുണ്ട്.