Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് തൂക്കുപാല ദുരന്തം:  മരണസംഖ്യ 132 ആയി ഉയര്‍ന്നു

മോര്‍ബി- ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. രണ്ടു പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ഞൂറിലധികം പേരാണ് അപകട സമയത്ത് പാലത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അപകട സ്ഥലം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഗുജറാത്തില്‍ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്തിയ പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രിയ്ക്ക് നിര്‍ദേശം നല്‍കി. 
മോര്‍ബിയില്‍ മച്ചു നദിക്ക് മീതേ നിര്‍മ്മിച്ച ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഈ തൂക്കുപാലം പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. 1879 ല്‍ നിര്‍മ്മിക്കപ്പെട്ട പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം അഞ്ച് ദിവസം മുമ്പാണ് തുറന്നത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്.അതിനിടെ, ഏകതാ ദിനത്തിന്റെ ഭാഗമായി ഗുജറാത്തില്‍ നടന്നു വരുന്ന കലാകാരന്മാരുടെ പരിശീലനം റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള മോഹിനിയാട്ടം, ഭരതനാട്യം കലകാരന്മാരുള്‍പ്പെടെ ആയിരം പേരാണ് പട്ടേല്‍ പ്രതിമയ്ക്കടുത്ത് റിഹേഴ്‌സലില്‍ പങ്കെടുത്തിരുന്നത്. 


 

Latest News