ഉംറ വിസ 90 ദിവസം വരെ മാത്രം, കാലാവധിക്ക് മുമ്പ് മടങ്ങിയില്ലെങ്കില്‍ ശിക്ഷാനടപടി

റിയാദ്- വിദേശത്ത് നിന്നെത്തുന്ന ഉംറ തീര്‍ഥാടകര്‍ വിസ കാലാവധി കൃത്യമായി പാലിക്കണമെന്ന് ഹജ,് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. 30 മുതല്‍ 90 ദിവസമാണ് വിസ കാലാവധി. ഇക്കാലയളവിനുള്ളില്‍ രാജ്യം വിട്ടുപോകണം. ഇല്ലെങ്കില്‍ പിഴ ശിക്ഷയടക്കമുള്ളവ നേരിടേണ്ടിവരും.
ഉംറ കര്‍മത്തിനും മദീന സന്ദര്‍ശനത്തിനും വരുന്ന വിശ്വാസികളുടെ സൗകര്യാര്‍ഥം ടൂറിസം വകുപ്പുമായി സഹകരിച്ച് നുസുക് എന്ന പ്ലാറ്റ്‌ഫോം നേരത്തെ സജ്ജമാക്കിയിട്ടുണ്ട്. ബുക്കിംഗ്, പാക്കേജുകള്‍ അടക്കം വിവിധ പ്രോഗ്രാമുകള്‍ തീര്‍ഥാടകര്‍ക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാവും.
ഉംറക്കും മദീന സന്ദര്‍ശനത്തിനും വരുന്നവര്‍ക്ക് വിസയും അനുബന്ധ പെര്‍മിറ്റുകളും ലഭിക്കുന്നത് നുസുക് വഴിയാണ്. രാജ്യത്തിന്റെ പ്രധാനപ്പെട്ട പ്രദേശങ്ങളുടെ മാപ്പുകള്‍, പ്രധാന പരിപാടികളുടെ കലണ്ടറുകള്‍, വിവിധ ഭാഷകളില്‍ ഡിജിറ്റല്‍ ഗൈഡ്, ആരോഗ്യ സേവനങ്ങളും ആശുപത്രി വിവരങ്ങളും എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോമില്‍ വരുംനാളുകളില്‍ ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മുഹര്‍റം മുതല്‍ 176 രാജ്യങ്ങളില്‍ നിന്നായി 20 ലക്ഷത്തിലധികം ഉംറ തീര്‍ഥാടകര്‍ക്ക് വിസ ഇഷ്യൂ ചെയ്തതായും മന്ത്രാലയം അറിയിച്ചു.

 

Latest News