ഗുജറാത്തിലും ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ നീക്കം

ഗാന്ധിനഗര്‍- തിരഞ്ഞടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് പരീക്ഷിക്കാനൊരുങ്ങി ബി.ജെ.പി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് വിലയിരുത്താന്‍ കമ്മീഷനെ നിയോഗിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും സമിതി.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചതായി ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തിനിയമങ്ങള്‍ ജാതി,മത, ലിംഗ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ നടപ്പാക്കുകയാണ് ഏകീകൃത സിവില്‍ കോഡിന്റെ ലക്ഷ്യം. രാജ്യത്ത് സമത്വമുണ്ടാകണമെങ്കില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരണമെന്നാണ് പല രാഷ്ട്രീയ നേതാക്കളുടെയും നിലപാട്.

2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് ബി.ജെ.പിയുടെ പ്രകടന പത്രികയിലുമുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു നിയമം കൊണ്ടുവരാന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഈ മാസം സുപ്രീം കോടതിയില്‍ അറിയിച്ചതും.

എന്നാല്‍ ഏകീകൃത സിവില്‍ കോഡിനെ മുസ്്‌ലിം വ്യക്തി നിയമ ബോര്‍ഡ് എതിര്‍ക്കുകയാണ്. അത് ഭരണഘടനാ വിരുദ്ധവും ന്യുനപക്ഷവിരുദ്ധവുമായ നീക്കമാണെന്നാണ് ബോര്‍ഡിന്റെ നിലപാട്.

 

Latest News