Sorry, you need to enable JavaScript to visit this website.

സ്വർണ്ണക്കടത്ത്; സുപ്രീം കോടതിയിൽ ഹാജരാകാൻ കപിൽ സിബലിന് കേരളം നൽകുന്നത് 15.5 ലക്ഷം രൂപ

തിരുവനന്തപുരം- സ്വർണ്ണക്കടത്ത് കേസിൽ കേരളത്തിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് ഓരോ സിറ്റിംഗിലും കേരളം നൽകുന്നത് 15.5 ലക്ഷം രൂപ. ഇത് സംബന്ധിച്ച ഉത്തരവ് നിയമ സെക്രട്ടറി പുറത്തിറക്കി. കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹരജിയിൽ കേരളത്തിന് വേണ്ടി ഹാജരാകുന്നത് കപിൽ സിബലാണ്. മറുപടി സത്യവാങ്മൂലത്തിന് ഇ.ഡി കൂടുതൽ സമയം ചോദിച്ച സഹചര്യത്തിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 
സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന് രാഷ്ട്രീയ താത്പര്യമുണ്ടെന്ന വാദങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തള്ളിയിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ, പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സർക്കാർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ചില കാര്യങ്ങൾ മൂടിവയ്ക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കേസിൽ കേരളത്തിൽ നീതിപൂർവമായ വിചാരണ നടക്കില്ല. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ സത്യവാങ്മൂലത്തിൽ പറഞ്ഞു.
    കേസിൽ ഉന്നതരുടെ പങ്ക് വ്യക്തമാക്കുന്നതാണ് സ്വപ്നയുടെ രഹസ്യമൊഴി. ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം സ്വതന്ത്ര ജുഡീഷ്യൽ ഫോറത്തിന് മുമ്പാകെയാണ് രഹസ്യ മൊഴി നൽകിയത്. മറ്റാരുടെയും സ്വാധീനത്താലല്ല മൊഴിയെന്ന് അതിനാൽ വ്യക്തമാണ്. ശിവശങ്കറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാരും എം. ശിവശങ്കറും സത്യവാങ്മൂലം നൽകി. അതിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ. ഇ.ഡിയുടെ നീക്കം അപകീർത്തിപ്പെടുത്താൻ ആണെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. സ്വപ്നയുടെ ആരോപണങ്ങൾക്കും മൊഴികൾക്കും പിന്നിൽ ബാഹ്യസമ്മർദവും ഗൂഢലക്ഷ്യവുമുണ്ടെന്നും സർക്കാർ വാദിച്ചിരുന്നു.

Latest News