കൊച്ചിയില്‍ ഈ വര്‍ഷം റെക്കോര്‍ഡ് സ്വര്‍ണവേട്ട, പിടിച്ചതില്‍ ഭൂരിഭാഗവും മലദ്വാരത്തിലെ കാപ്‌സ്യൂള്‍

നെടുമ്പാശ്ശേരി- കസ്റ്റംസ് വിഭാഗം പരിശോധനകള്‍ ശക്തമാക്കിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം നടത്തിയ സ്വര്‍ണ്ണ വേട്ട മുന്‍കാല റിക്കാര്‍ഡുകള്‍ ഭേദിച്ചു. കേരളത്തിന്റെ ഏത് ഭാഗത്തും അനധികൃതമായി കടത്തുവാന്‍ ശ്രമിക്കുന്ന സ്വര്‍ണ്ണം എളുപ്പത്തില്‍ എത്തിക്കവാന്‍ കഴിയുമെന്നുള്ളതുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണ കള്ളക്കടത്ത് സജീവമാണന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന ശക്തമാക്കിയത്. സ്വര്‍ണ്ണ കള്ളക്കടത്ത് സംഘം പഴയ രീതികള്‍ മാറ്റി പുതിയ രീതികള്‍ അവലംബിച്ചിട്ടും കൊച്ചി വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിക്കുന്ന സ്വര്‍ണ്ണം പിടിക്കപ്പെടുകയാണ് . കോവിഡ് വ്യാപനത്തിന്റെ കാലയളവില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ നാമമാത്രമായിരുന്നതിനാല്‍ കള്ളക്കടത്തും കുറവായിരുന്നു.  വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ വന്‍തോതില്‍ കൂടിയതോടെ സ്വര്‍ണ്ണ കള്ളക്കടത്തിന്  പുതിയ രീതികള്‍ പരീക്ഷിക്കുന്നു. സ്വര്‍ണ്ണ കള്ളക്കടത്തിന്റെ സ്രോതസ് ഗള്‍ഫ് രാജ്യങ്ങളാണ്. 2022 ജനുവരി ഒന്നാം തീയതി മുതല്‍ ഇതുവരെ 80 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചിട്ടുണ്ട്.40 കോടി രൂപ ഇതിന് വിലയുണ്ട് .
ഈ കാലയളവില്‍ സ്വര്‍ണം കൊണ്ടുവന്ന രീതികള്‍ തികച്ചും വിത്യസ്തമാണ്. കൂടുതലും സ്വര്‍ണ മിശ്രിതങ്ങളും സ്വര്‍ണ ലായനിയുമാണ് പിടിക്കപ്പെട്ടള്ളത്.മുന്‍ കാലങ്ങളില്‍ കള്ളക്കടത്തില്‍ പിടിച്ചവയില്‍ 90 ശതമാനവും സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളായിരുന്നു. തൊട്ടടുത്ത ദിവസം നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണപാദുകമായിട്ടാണ് ഒരു യാത്രക്കാരന്‍ കള്ളക്കടത്തിന് ശ്രമിച്ചത്. കാല്‍പാദത്തിന് അടിയില്‍ സ്വര്‍ണ്ണം ഒട്ടിച്ച് അതിന് മുകളില്‍ ടേപ്പു കൊണ്ട് പൊതിഞ്ഞ് സോക്‌സും ഷൂവും ധരിക്കുകയായിരുന്നു . ഇതുവരെ കേരളത്തിലെ ഒരു വിമാന താവളത്തിലും ഈ വിധം കൊണ്ടുവന്ന സ്വര്‍ണം പിടിച്ചിട്ടില്ല . സ്വര്‍ണ്ണത്തിന്റെ പൊടി കലക്കിയ ലായനിയില്‍ മുക്കിയെടുത്ത. തോര്‍ത്താണ് കള്ളക്കടത്തിന് ഉപയോഗിച്ച  മറ്റൊരു തന്ത്രം.നിരവധി തോര്‍ത്തു മുണ്ടുകള്‍ ഈ വിധം മുക്കിയെടുത്ത് മടക്കി സാധാരണ തുണി പോലെ പാക്ക് ചെയ്തിതിരിക്കുകയായിരുന്നു .  കൂടുതല്‍ സ്വര്‍ണ്ണാ കൊണ്ടുവരാനുള്ള ഏറ്റവും പുതിയ അടവാണിത്. സ്വര്‍ണ മിശ്രിതം കാപ്‌സ്യൂളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവരുന്നത് എളുപ്പമാര്‍ഗ്ഗമായി കരുതുന്നു. സമീപകാലയളവില്‍ നെടുമ്പാശ്ശേരിയില്‍ പിടിച്ച ഭൂരിഭാഗവും ഈ വിധത്തിലുള്ളതാണ്.              
വിവിധ ബ്രാന്റുകളിലുള്ള ശീതളപാനിയത്തില്‍ സ്വര്‍ണ്ണത്തിന്റെ പൊടി കലര്‍ത്തി കൊണ്ടുവരുന്നതും ഇവിടെ പിടിച്ചിട്ടുണ്ട് . ഇലട്രിക് ഓവണിന്റെ കോയില്‍ നീക്കം ചെയ്ത് തല്‍സ്ഥാനത്ത് സ്വര്‍ണ്ണ കമ്പികള്‍ കോയിലായി ഒളിപ്പിച്ചു കൊണ്ടുവരുന്ന രീതിയും സര്‍വ്വസാധാരണമായിട്ടുണ്ട് . സ്വര്‍ണ്ണ വയറിനു മുകളില്‍ ഇന്‍സ്യൂലിറ്റിംഗ് മെറ്റിയിരിയല്‍ പൊതിഞ്ഞ് കേബിളായി കൊണ്ടുവരുന്നത് പലപ്പോഴും പിടിച്ചിട്ടുണ്ട് . കാര്‍ട്ടണിന്റെ വശങ്ങളില്‍ സ്വര്‍ണ്ണ കുഴമ്പ് തേയ്ച്ച് കൊണ്ടുവരുന്ന കള്ളക്കടത്തും ഉണ്ട്  . ഇറച്ചിവെട്ട് യന്ത്രത്തിന്റെ അകത്തും , കുട കമ്പിയായും , ബ്രഡ് ടോസ്റ്ററിന്റെ ഉള്ളിലും  ഒളിപ്പിച്ച് കൊണ്ടുവരുന്ന സ്വര്‍ണ്ണവും ട്രോളിബാഗിന്റെ അകത്ത് ഒളിപ്പിച്ച് വച്ച സ്വര്‍ണ്ണവും പിടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു . സ്വര്‍ണ്ണ കള്ളക്കടത്തുകാരും അവരുടെ കാരിയര്‍മാരും പുതിയ തന്ത്രങ്ങളുമായി സദാ സമയവും സജീവമാണ് . ഒരോ ദിവസവും പുത്തന്‍ രീതികള്‍ സ്വീകരിക്കുന്ന കള്ളക്കടത്ത് സംഘം പ്രത്യേക പരശീലനം നല്‍കിയാണ് സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിക്കുന്നത് .എന്നിട്ടും കസ്റ്റംസ് പരിശോധനയില്‍ സ്വര്‍ണ്ണം  പിടിക്കപ്പെടുന്നതില്‍ കള്ളക്കടത്ത് സംഘം പരഭ്രാന്തിയിലായിട്ടുണ്ട്.         

 

 

Latest News