Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വപ്‌നയുടെ ആരോപണങ്ങള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്ന് എല്‍ദോസ് കുന്നപ്പിള്ളി

കൊച്ചി- സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ മാധ്യമങ്ങള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്ന് പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന പെരുന്വാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും താന്‍ അഭിപ്രായം പറയില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇത്ര വലിയൊരു ആരോപണം തനിക്കെതിരെ വന്നപ്പോള്‍ തന്നെ അത് ശരിയല്ല എന്ന് താന്‍ പറഞ്ഞിരുന്നു. തനിക്കെതിരായ ആരോപണം സത്യസന്ധമല്ല എന്ന് ഉത്തമ വിശ്വാസമുണ്ട്. സി പി എം നേതാക്കളുടെ കാര്യം അവര് പറയട്ടെ. അതാത് ആളുകളാണ് എന്തുണ്ടായി എന്ന് പറയേണ്ടത്.
പൊതുസമൂഹം പറയുന്ന കാര്യങ്ങളില്‍ സിപിഎം നടപടിയെടുക്കാറില്ലെന്നും കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം അതാണെന്നും നേതാക്കള്‍ക്കെതിരെ നടപടി എടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു.  എല്ലാവരും മനുഷ്യരാണ്. പാര്‍ട്ടി പ്രവര്‍ത്തകരാണ്. ഏത് പാര്‍ട്ടി ആയാലും ഒരാള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമ്പോള്‍ ആ നടപടി അംഗീകരിക്കുകയും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് വേണ്ടത്.
തനിക്കെതിരായ കെപിസിസി ശിക്ഷാനടപടി ശിരസ്സാ വഹിക്കുകയാണെന്ന് എല്‍ദോസ് വ്യക്തമാക്കി. പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ഞാന്‍ നിഷ്‌കളങ്കത തെളിയിക്കും. കൂടുതല്‍ ജാഗ്രതയോടെ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കെപിസിസിക്ക് താന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ വിശദീകരണം നല്‍കും. കെപിസിസി അദ്ധ്യക്ഷന്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ നേരിട്ട് വിശദീകരിക്കും.
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ സസ്‌പെന്‍ഷന്‍ പോലുള്ള നടപടിയുണ്ടാകാതിരുന്ന കാര്യം മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നു എന്നതിന്റെ സൂചനയാണിതെന്നായിരുന്നു എല്‍ദോസിന്റെ പ്രതികരണം. ആ ആരോപണങ്ങള്‍ ഒക്കെത്തന്നെ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആ സമയത്ത് അതിലൊരു നടപടി ആവശ്യമില്ലായിരുന്നു. അതുപോലെ അല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ വീണ്ടും ഹാജരാകണമെന്നും മൊബൈല്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് എം എല്‍ എ അറിയിച്ചു.

 

 

Latest News