Sorry, you need to enable JavaScript to visit this website.

എ.കെ.ജി സെന്ററില്‍ ഇന്ന് യോഗം,  ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതിഷധം 

തിരുവനന്തപുരം- ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് തുടരുന്നതിനിടെ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഇടതുമുന്നണി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷപ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ ഇന്ന് ഇടതുമുന്നണി യോഗം ചേരും. പതിനൊന്നരയോടെ എ കെ ജി സെന്ററിലാണ് യോഗം ചേരുന്നത്. സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ നീക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ പരസ്യപ്രചാരണം നടത്താന്‍ സിപിഎം നേരത്തെതന്നെ തീരുമാനിച്ചിരുന്നു. പ്രതിഷേധ പരിപാടിയെക്കുറിച്ച് തീരുമാനിക്കുന്നതിനായാണ് ഇന്ന് യോഗം ചേരുന്നത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. നിയമ മന്ത്രി പി. രാജീവ് വിവരമില്ലാത്തവനും അജ്ഞനുമാണെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. നിയമവും ഭരണഘടനയും മന്ത്രിക്ക് അറിയില്ല എന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. വിവരമില്ലാത്ത ഇവരെപ്പോലുള്ളവര്‍ ഭരിക്കുന്നതുകൊണ്ടാണ് ആളുകള്‍ പുറത്തേക്ക് പോകുന്നത്. ഗവര്‍ണറുടെ നടപടികള്‍ പരിശോധിക്കാന്‍ കോടതിക്ക് മാത്രമേ അധികാരമുള്ളു. ഏത് സാഹചര്യത്തിലാണ് താന്‍ അത് പറഞ്ഞതെന്ന് പരിശോധിക്കണം. ഭരണഘടന തകര്‍ന്നാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.
ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. മദ്യവും ലോട്ടറിയും വിറ്റ് വരുമാനമുണ്ടാക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് മന്ത്രി തനിക്ക് ക്ലാസ് എടുക്കേണ്ടെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഹാസം. മദ്യവും ലോട്ടറിയുമാണ് വികസനമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇത്തരത്തില്‍ കേരളം വരുമാനം കണ്ടെത്തുന്നതില്‍ ലജ്ജിക്കുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. മുന്‍ അഡി. അഡ്വക്കേറ്റ് ജനറല്‍ വി.കെ. ബീരാന്‍ രചിച്ച 'സി.എച്ച്. മുഹമ്മദ് കോയ: അറിയാക്കഥകള്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
സര്‍ക്കാര്‍ പരിധി മറികടന്നാല്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. തന്റെ നടപടികളെ തടയാനും തിരുത്താനും അധികാരം കോടതിക്കാണ്. കമ്മ്യൂണിസ്റ്റ് ഭരണഘടനയാണ് വലുതെന്ന് കരുതുന്ന ഒരു മന്ത്രി, പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്ന മറ്റൊരാള്‍. ഇതൊക്കെയാണ് ഇവിടെ. ലഹരി ഉപയോഗത്തില്‍ കേരളം പഞ്ചാബിനെ മറികടക്കുന്ന സ്ഥിതിയാണ്. ഇക്കാര്യം മറക്കുകയാണ് സര്‍ക്കാര്‍. കേരളത്തില്‍ നിന്ന് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ പുറത്തേക്കു പോവുന്നു. കേരളത്തില്‍ നിക്ഷേപത്തിന് ആര്‍ക്കും താത്പര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
 

Latest News