Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ 10,899 മസ്ജിദുളില്‍ ഉച്ചഭാഷിണിക്ക് ലൈസന്‍സ്

ബംഗളൂരു- കര്‍ണാടകയില്‍ 10,889 പള്ളികള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പോലീസ് വകുപ്പ് ലൈസന്‍സ് നല്‍കിയത്.
മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകല്‍ എന്നിവിടങ്ങളില്‍ നിന്ന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് 17,850 അപേക്ഷകളാണ് സമര്‍പ്പിച്ചിരുന്നത്. മൂവായിരം ഹിന്ദു ക്ഷേത്രങ്ങള്‍ക്കും 1400 ചര്‍ച്ചുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
രണ്ട് വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഫീസായി 450 രൂപ പിരിച്ചെടുത്തു. സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ബാങ്ക് വിളിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളികള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ്  ബിജെപി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും കീര്‍ത്തനങ്ങള്‍ ഉച്ചഭാഷണികളിലൂടെ കേള്‍പ്പിക്കാന്‍ ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.
ലൈസന്‍സ് ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ചട്ടങ്ങള്‍ ലംഘിക്കരുതെന്നും മുസ്ലീം സംഘടനകള്‍ സംസ്ഥാനത്തെ മസ്ജിദുകളുടെ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.
മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍ എന്നിവയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചഭാഷിണികള്‍ രാവിലെ ആറു മുതല്‍ രാത്രി 10 വരെ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.ഡെസിബെല്‍ നിയന്ത്രിക്കുന്ന ഉപകരണങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.

 

Latest News