മാലിന്യക്കൂനയില്‍നിന്ന് കിട്ടിയ കാലുകള്‍ തമിഴ്‌നാട്ടിലെ ഗുണ്ടാനേതാവിന്റേത്

തിരുവനന്തപുരം- മുട്ടത്തറയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ കണ്ടെത്തിയ കാലുകള്‍ കന്യാകുമാരിയില്‍നിന്നുള്ള ഗുണ്ടാനേതാവിന്റേത്. സംഭവത്തില്‍ വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവര പോലീസ് കസ്റ്റഡിയിലെടുത്തു. ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയത് ഇവര്‍ ഉള്‍പ്പെടുന്ന സംഘമാണെന്നാണ് കണ്ടെത്തല്‍. ഓഗസ്റ്റ് 14നാണ് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയില്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാസംഘങ്ങളുടെ പകയെത്തുടര്‍ന്നുള്ള കൊലപാതകമാണിതെന്ന് കണ്ടെത്തിയത്.
തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും ഡി.എന്‍.എ പരിശോധനക്കുശേഷമേ ഇയാളുടെ പേരു വെളിപ്പെടുത്തൂ. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ കാണാതായ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ പരിശോധനയില്‍നിന്നാണ് കൊല്ലപ്പെട്ടത് ഗുണ്ടാനേതാവ് ആയിരിക്കുമെന്ന നിഗമനത്തില്‍ എത്തിയത്. ഓഗസ്റ്റ് 12 മുതല്‍ ഇയാളെ കാണാതായിരുന്നു. തുടര്‍ന്നാണ് ഇയാളുമായി ശത്രുതയിലുള്ള ഗുണ്ടകളെ അന്വേഷിച്ചതും അറസ്റ്റിലായവരിലേക്ക് എത്തുന്നതും. ഒന്നാം പ്രതിയായ മനു രമേഷിന്റെ അമ്മ കന്യാകുമാരി സ്വദേശിയാണ്. മാത്രമല്ല, അവിടുത്തെ ചില കേസുകളില്‍ ഇയാള്‍ പ്രതിയുമാണ്.

 

Latest News