റിയാദ് - സൗദിയിലേക്കുള്ള സന്ദർശക വിസ ഫീസിളവ് ഇന്ത്യയടക്കം ചുരുക്കം രാജ്യങ്ങൾക്ക് മാത്രം. ഷെൻകൻ വിസ പ്രാബല്യത്തിലുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയെയും പരിഗണിച്ചത്. പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾക്ക് ഫീസിളവ് ലഭിച്ചിട്ടില്ല. ഈ രാജ്യങ്ങളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് വിദേശകാര്യ വൃത്തങ്ങൾ മലയാളം ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞദിവസം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഫീസിളവ് നൽകാൻ തീരുമാനിച്ചത്. സന്ദർശക വിസ ഫീസിളവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൂചനയുള്ളതായി മലയാളം ന്യൂസ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈ സൗദി കോൺസുലേറ്റിൽ ഇന്നലെ 305 റിയാൽ മാത്രം ഈടാക്കി സന്ദർശക വിസ സ്റ്റാമ്പ് ചെയ്തതായി അക്ബർ ട്രാവൽസ് മേധാവി കെ.വി.എ നാസർ മലയാളം ന്യൂസിനോട് പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഫീസ് കുറയുന്നതുമായി ബന്ധപ്പെട്ട സൂചനകൾ ആദ്യമായി ലഭിച്ചത്. വിസക്കായി ട്രാവൽ ഏജൻസികൾ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ സർവീസ് പ്ലാറ്റ്‌ഫോം (ഇൻജാസ്) വഴി പണമടച്ചപ്പോൾ 305 റിയാലിന് തുല്യമായ ഡോളർ ആണ് അടക്കേണ്ടിവന്നത്. തിങ്കളാഴ്ച വരെ 2000 റിയാലിന് തുല്യമായ ഡോളറായിരുന്നു അടച്ചുവന്നിരുന്നത്. എന്നാൽ മെയ് ദിനം പ്രമാണിച്ച് കോൺസുലേറ്റ് അവധിയായതിനാൽ ഇതു സംബന്ധിച്ച് കൃത്യത വരുത്താനായില്ല. ഇന്നലെ കാലത്ത് പത്ത് മണിയോടെ തന്നെ 305 റിയാൽ അടച്ച ഏജൻസികൾക്ക് പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തുകിട്ടി. ഇതോടെ ആശങ്കകൾക്ക് വിരാമമാവുകയും വാർത്ത അൽപ സമയത്തിനകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു.
ഫാമിലി സന്ദർശക വിസയടക്കം എല്ലാ സന്ദർശക വിസകൾക്കും നിലവിലെ ആനുകൂല്യമുണ്ടെന്ന് ട്രാവൽ ഏജന്റുമാർ അറിയിച്ചു. പുതിയ നിരക്കനുസരിച്ച് ഇന്നലെ നിരവധി വിസിറ്റ് വിസകൾ സ്റ്റാമ്പ് ചെയ്തതായി ഇൻജാസ് വെബ്‌സൈറ്റിൽ പണമടച്ചതിന് ശേഷം സ്റ്റാമ്പ് ചെയ്യുന്നതിനായി പാസ്‌പോർട്ട്, വിസ റഫറൻസ് സ്ലിപ് എന്നിവ മുംബൈ കോൺസുലേറ്റിലോ ദൽഹി എംബസിയിലോ സമർപ്പിക്കുകയാണ് ഏജൻസികൾ ചെയ്യുന്നത്. സിംഗിൾ എൻട്രിക്ക് 81.34 ഡോളറും മൾട്ടിപിൾ എൻട്രിക്ക് 132 ഡോളറുമാണ് ആപ്ലിക്കേഷൻ ചാർജായ 10.50 ഡോളറിനോടൊപ്പം ചൊവ്വാഴ്ചയും ഇന്നലെയും ഈടാക്കിയത്. സാധാരണ 2000 റിയാലിന് തതുല്യമായ ഡോളറാണ് അടക്കേണ്ടിയിരുന്നു.
2016 ഒക്ടോബർ രണ്ടു മുതലാണ് സൗദിയിലേക്കുള്ള സന്ദർശക വിസകൾക്ക് അധിക ഫീ ഏർപ്പെടുത്തിയത്. മൂന്നു മാസത്തേക്കുള്ള സിംഗിൾ എൻട്രി സന്ദർശക വിസക്ക് 2000 റിയാലും ആറു മാസത്തേക്കുള്ള മൾട്ടിപിൾ വിസക്ക് 3000 റിയാലും ഒരു വർഷത്തെ മൾട്ടിപിൾ വിസക്ക് 5000 റിയാലുമാണ് ഫീസ് പ്രഖ്യാപിച്ചത്. ഫാമിലി വിസയും ഇതിന്റെ പരിധിയിൽ പെട്ടിരുന്നു. ഇതേ തുടർന്ന് പ്രവാസികളിൽ ഭൂരിഭാഗവും കുടുംബങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.