റിയാദ്- സൗദി അറേബ്യയിലേക്കുള്ള സന്ദർശക വിസ ഫീസ് 2000 റിയാലിൽ നിന്ന് 305 റിയാലായി കുറച്ച നടപടിയിൽ പ്രവാസികൾ ആഹ്ലാദത്തിൽ. വിസ ഫീസ് വൻ തുകയായി ഉയർന്നതോടെ ഇനിയൊരിക്കൽ കുടുംബങ്ങളെ തങ്ങൾ ജോലി ചെയ്യുന്ന ഈ രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് ആശങ്കയിലായവർ പുതിയ ഫീസ് ഘടനയിൽ ആവേശത്തിലാണ്. വൈകാതെ കുടുംബങ്ങളെ കൊണ്ടുവരാനുള്ള ഒരുക്കത്തിലുമാണ് പലരും.
2016 ഒക്ടോബർ രണ്ട് മുതലാണ് 2000 റിയാൽ വിദേശ രാജ്യങ്ങളിലെ എംബസികളിൽ വിസ സ്റ്റാംപ് ചെയ്യുന്നതിനായി നൽകണമെന്ന് സൗദി അധികൃതർ അറിയിച്ചത്. പാസ്‌പോർട്ടൊന്നിന് 6000 രൂപയിൽ നിന്ന് 42,000 രൂപയിലേക്കാണ് ഇന്ത്യയിൽ ചാർജ് വർധിച്ചത്. ഇതിന് പുറമെ ടിക്കറ്റ് ചാർജും ഒരുക്കണം. ഇത് സാധാരണ പ്രവാസികൾക്ക് താങ്ങാനാവുന്നതിനപ്പുറമായി. ഇതു കാരണം സന്ദർശക വിസ എടുക്കാൻ ആരും മുതിർന്നിരുന്നില്ല. വളരെ കുറച്ചു പേർ മാത്രമാണ് വൻ തുക മുടക്കി സന്ദർശക വിസയിൽ കുടുംബങ്ങളെ കൊണ്ടുവരാൻ തയാറായത്.
സന്ദർശക വിസയിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞതും ആശ്രിത ലെവി കാരണം ഫൈനൽ എക്‌സിറ്റിൽ കുടുംബങ്ങൾ പോകുന്നത് വർധിച്ചതും കാരണം റിയൽ എസ്‌റ്റേറ്റ് മേഖലയടക്കം വാണിജ്യ മേഖലയിൽ വൻ തകർച്ച സംഭവിച്ചിരുന്നു. വൻ തുക ഫാമിലി ലെവി അടക്കാൻ കഴിയാതെ പലരും കുടുംബങ്ങളെ നാട്ടിലേക്ക് വിടുകയും ചെയ്തു. മറ്റു പലരും കുടുംബങ്ങളെ നാട്ടിലേക്ക് വിടാൻ തയാറായിരിക്കുകയാണ്. ഇവരെല്ലാം പുതിയ നടപടിയിൽ സന്തുഷ്ടരാണ്. ഇന്നലെ മുതൽ ഏജൻസികൾ ഫാമിലി സന്ദർശക വിസ സ്റ്റാംപ് ചെയ്യാൻ 6500 രൂപ മുതലാണ് ഈടാക്കുന്നത്.
സാധാരണ മൂന്നു മാസത്തേക്കാണ് ഫാമിലി വിസ ലഭിക്കുന്നത്. സൗദിയിലെത്തി മൂന്നു മാസം അവസാനിക്കുന്ന ആഴ്ചയിൽ 100 റിയാൽ അടച്ച് മറ്റൊരു മൂന്നു മാസം കൂടി വിസ കാലാവധി നീട്ടിക്കിട്ടും. അതേസമയം പുതിയ വിസ ഫീസ് നിരക്ക് സംബന്ധിച്ച് സൗദി അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
അധിക ഫീസ് പിൻവലിച്ചതോടെ സന്ദർശക വിസക്കുള്ള അപേക്ഷകൾ വർധിക്കാനിടയുണ്ടെന്നും ഇപ്പോൾ തന്നെ ഇതു സംബന്ധിച്ച് എൻക്വയറി വരുന്നുണ്ടെന്നും ഐ.ടി.എൽ വേൾഡിന്റെ മുംബൈ പ്രതിനിധി അബ്ദുറഊഫ് അറിയിച്ചു. ഫാമിലി വിസക്കുള്ള ഫീ 305 റിയാലായി കുറച്ചത് സൗദി വാണിജ്യ രംഗത്ത് പുത്തനുണർവുണ്ടാകുമെന്നും 2000 റിയാൽ ഫീസ് ഏർപ്പെടുത്തിയത് മുതൽ വിസ അപേക്ഷകരുടെ എണ്ണത്തിൽ 80 ശതമാനത്തോളം കുറവുണ്ടായതായും റോയൽ ട്രാവൽസ് മാർക്കറ്റിംഗ് മാനേജർ മുജീബ് ഉപ്പട പറഞ്ഞു.
ടൂറിസത്തിലൂടെ കൂടുതൽ വരുമാനം ലക്ഷ്യമിട്ട പദ്ധതികൾക്ക് അടുത്തിടെയായി സൗദി തുടക്കമിട്ടിട്ടുണ്ട്. കൂടുതൽ ടൂറിസ്റ്റുകളെ വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്നതിന് മറ്റു രാഷ്ട്രങ്ങളെ പോലെ വിസ ചട്ടങ്ങൾ ലഘൂകരിക്കുമെന്നും അധികൃതർ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം എന്നാണ് വിലയിരുത്തുന്നത്. ഫീസ് കുറച്ച നടപടിയെ പ്രവാസികൾ വലിയ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. ഫീസ് വർധന നിലവിൽ വന്ന ശേഷം വൻ തുക നൽകി കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരാൻ പ്രവാസികൾ തയാറായിരുന്നില്ല. എന്നാൽ ഫീ വൻതോതിൽ കുറച്ചതോടെ പലരും കുടുംബത്തെ കൊണ്ടുവരാനുള്ള ആലോചനയിലാണ്. അതേസമയം വൻ തുക ആശ്രിത ലെവി അടക്കേണ്ടി വരുന്നതിനാൽ ഫാമിലി വിസയിലുള്ള കുടുംബത്തെ ഫൈനൽ എക്‌സിറ്റിൽ വിട്ട് സന്ദർശക വിസയിൽ കൊണ്ടുവരാനും നിരവധി പേർ ആലോചിക്കുന്നുണ്ട്.