ദമാം - ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തെ വിവിധ രാജ്യങ്ങളിലെ നാലു പ്രധാന തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് പുതിയ ഷിപ്പിംഗ് ലൈൻ ഏർപ്പെടുത്തിയാതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു. ഇന്ത്യയിലെ ഗുജറാത്ത് മുണ്ട്രയിലേക്കുള്ള പാതയും ഇതിൽ ഉൾപ്പെടും. മുഴുവൻ തുറമുഖങ്ങളിലും കയറ്റുമതിയും ഇറക്കുമതിയും വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ ഷിപ്പിംഗ് ലൈൻ ഏർപ്പെടുത്തിയത്. അലാദിൻ എക്‌സ്പ്രസ് ഡി.എം.സി.സി കമ്പനിയാണ് ദമാം തുറമുഖത്തു നിന്ന് ജി.ഐ.എക്‌സ്-2 എന്ന പുതിയ ഷിപ്പിംഗ് ലൈൻ ഏർപ്പെടുത്തിയത്.
യു.എ.ഇയിലെ ജബൽ അലി, ബഹ്‌റൈനിലെ ഖലീഫ, ഖത്തറിലെ ഹമദ്, ഇന്ത്യയിലെ ഗുജറാത്തിലെ മുണ്ട്ര എന്നീ നാലു തുറമുഖങ്ങളെയും ദമാം തുറമുഖത്തെയും ബന്ധിപ്പിച്ച് ഗ്രീൻ എസ് എന്ന് പേരുള്ള ചരക്കു കപ്പൽ ഉപയോഗിച്ചാണ് സർവീസ് നടത്തുക. ഈ ഷിപ്പിംഗ് ലൈനിൽ രണ്ടാഴ്ചയിൽ പരമാവധി 17 ലക്ഷം കണ്ടെയ്‌നറുകൾ നീക്കം ചെയ്യാൻ സാധിക്കും. പടിഞ്ഞാറൻ സൗദിയിലെ ജിദ്ദ തുറമുഖത്തെ പത്തു വിദേശ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ് ലൈൻ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) ആരംഭിച്ചതായി കഴിഞ്ഞ മാസം സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചിരുന്നു.