Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വീടുകയറി പ്രചാരണം

ബംഗളൂരു-കര്‍ണാടകയില്‍ ദീപാവലി ആഘോഷവേളയില്‍ ഹലാല്‍  ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം തുടങ്ങി.
ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി 'ഹലാല്‍ ജിഹാദ്' എന്ന കൈപ്പുസ്തകം വിതരണം ചെയ്യുന്നുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ബംഗളൂരുവിലെ ജയനഗര്‍, ബസവനഗുഡി നിയമസഭാ മണ്ഡലങ്ങളിലാണ് പ്രചാരണം.

ജയനഗര്‍ നിയമസഭാ മണ്ഡലത്തെ കോണ്‍ഗ്രസ് എംഎല്‍എ സൗമ്യ റെഡ്ഡിയും ബസവനഗുഡി മണ്ഡലത്തെ ബിജെപി എംഎല്‍എ രവിസുബ്രഹ്മണ്യയുമാണ് പ്രതിനിധീകരിക്കുന്നത്. ഹിന്ദു ജന ജാഗ്രത സമിതി, ശ്രീരാമ സേന, രാഷ്ട്രീയ രക്ഷാ പദെ, വിശ്വ ഹിന്ദു സനാതന പരിഷത്ത് എന്നിവ പ്രചാരണം ഏറ്റെടുത്തിരിക്കെ പോലീസ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ഉച്ചഭാഷിണികളിലൂടെയും ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഓട്ടോറിക്ഷകള്‍ ഉപയോഗിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഹലാല്‍ സര്‍ട്ടിഫിക്കേഷനു പോകാതിരിക്കാന്‍ ഹോട്ടല്‍ ഉടമകള്‍, വ്യവസായികള്‍, കടയുടമകള്‍, അഗ്രികള്‍ച്ചറല്‍ പ്രൊഡക്‌സ് മാര്‍ക്കറ്റിംഗ് കമ്മിറ്റി (എപിഎംസി) വ്യാപാരികള്‍ എന്നിവരുമായി യോഗം നടത്തുമെന്നും അവര്‍ പറഞ്ഞു.

ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഹിന്ദു സംഘടനകള്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് മുക്തി നേടാനുള്ള പ്രചാരണവും തങ്ങള്‍ ഏറ്റെടുക്കുന്നുണ്ടെന്ന് സംഘടനകള്‍ അവകാശപ്പെടുന്നു. ഉല്‍പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷനിലൂടെ സാമ്പത്തികമായി ഒരു മതം മറ്റൊരു മതത്തിന്റെ മേല്‍ കയറുകയാണെന്ന് അവര്‍ ആരോപിച്ചു.

ദീപാവലി ആഘോഷം കഴിയുന്നതുവരെ ഹലാലിനെതിരായ പ്രചാരണം തുടരുമെന്ന് ഹിന്ദു ജന ജാഗ്രത സമിതി സംസ്ഥാന വക്താവ് മോഹന്‍ ഗൗഡ പ്രഖ്യാപിച്ചിരുന്നു.

 

Latest News