ഇരയെ വിവാഹം കഴിക്കാം; യു.പിയില്‍ അഞ്ച് പീഡനക്കേസ് പ്രതികള്‍ക്ക് ജാമ്യം

പ്രയാഗ്‌രാജ്- ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന പ്രതികളുടെ വാദം അംഗീകരിച്ച് ഒരു മാസത്തിനിടെ അലഹബാദ് ഹൈക്കോടതി അഞ്ച് ബലാത്സംഗ കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
ഏറ്റവും ഒടുവിലായി ബലാത്സംഗക്കേസ് പ്രതി മോനുവിനാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.
പെണ്‍കുട്ടി പ്രസവിച്ചിരിക്കുകയാണെന്നും പ്രതിക്ക് ജാമ്യം വേണമെന്നുമുള്ള വാദത്തെ ഇരയോ പിതാവോ എതിര്‍ത്തില്ല. തുടര്‍ന്ന് പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങി 15 ദിവസങ്ങള്‍ക്ക് ഉള്ളില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നും ഇരയേയും കുഞ്ഞിനേയും സംരക്ഷിക്കാമെന്നും പ്രതി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു. 17 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്ന കേസിലാണ് മോനു അറസ്റ്റിലായത്. ഏപ്രിലിലായിരുന്നു ഇയയാളെ ഖേരി ജില്ലാ പോലീസ് അറസ്റ്റ് ചെയ്ത്.
സെപ്റ്റംബര്‍ 30 ന് ശോഭന്‍ എന്ന മറ്റൊരു ബലാത്സംഗ പ്രതിക്ക് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. 19 കാരിയുടെ പിതാവിന്റെ പരാതിയിലാണ് ശോഭനെതിരെ അമേഠി പോലീസ് കേസെടുത്തിരുന്നു.
പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ശോഭനെതിരെ കേസെടുക്കുന്ന സമയത്ത് പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനെ വാദി ഭാഗം എതിര്‍ത്തെങ്കിലും ഇക്കാര്യം തള്ളിക്കളിഞ്ഞിരുന്നില്ല. മെഡിക്കല്‍ രേഖകളും പെണ്‍കുട്ടി പ്രസവിച്ചുവെന്നുമുള്ള കാര്യങ്ങള്‍ കണക്കിലെടുത്ത് പ്രതിക്ക് ജാമ്യം നല്‍കുന്നതാണ് ഉചിതമെന്ന് കോടതി വിധിയില്‍ പറഞ്ഞു.
പോക്‌സോ കേസില്‍  റായ്ബറേലി പോലീസ് അറസ്റ്റ് സൂരജ് പല്‍ എന്നയാള്‍ക്കും ജാമ്യം ലഭിച്ചു. പ്രതിക്കൊപ്പം ഇര മൂന്ന് മാസത്തോളം കഴിഞ്ഞിരുന്നുവെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ വിവാഹം കഴിക്കാമെന്നുള്ള പ്രതിയുടെ വാദം  കോടതി അംഗീകരിക്കുകയായിരുന്നു.
ഉന്നാവോ ജില്ലയില്‍ നിന്നുള്ള രാം ബാബു എന്നയാളുടെ ജാമ്യ ഹരജിയില്‍ ജസ്റ്റിസ് സിംഗ് അനുകൂല തീരുമാനമെടുത്തതും വിവാഹ വാഗ്ദാനത്തെ തുടര്‍ന്നാണ്. പോക്‌സോ കേസിലാണ്  ഇയാള്‍ അറസ്റ്റിലായിരുന്നത്. ഇരയും പ്രതിയും വിവാഹതിരായവരാണെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ ഔദ്യോഗികമായ വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
ഇരയെ വിവാഹം കഴിക്കാന്‍ ഒരുമാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് സൂരജ് എന്ന ഗുഡ്ഡുവിന്  ബലാത്സംഗ കേസില്‍ ജാമ്യം നല്‍കിയത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
പ്രതിയും യുവതിയും ഭാര്യ ഭര്‍ത്താക്കാന്‍മാരായാണ് കഴിയുന്നതെന്നുള്ള വാദം അംഗീകരിച്ചാണ്  ജാമ്യം അനുവദിച്ചത്.

 

Latest News