മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന രഹ്ന ഫാത്തിമയുടെ ഹരജി തള്ളി

കൊച്ചി-ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹരജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ സ്‌റ്റേ ആവശ്യം തള്ളിയത്.
കുക്കറി ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് രഹ്നയ്‌ക്കെതിരായ കേസ്. ഗോമാംസം പാചകം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനാണ്  കേസെടുത്തിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ പാചക പരിപാടി അവതരിപ്പിച്ചെന്നാരോപിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് രഹ്ന ശബരിമല ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. പിന്നീട്, കമ്പനിയുടെ സല്‍പ്പേരിനെ ബാധിച്ചുവെന്ന് ആരോപിച്ച് ബിഎസ്എന്‍എല്‍ രഹ്നയെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനും രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരുന്നു. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. 'ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്' എന്ന അടിക്കുറിപ്പോടെ രഹ്ന ഫാത്തിമ തന്നെയാണ് തന്റെ ശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാണിച്ച് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരവും ഐടി ആക്ട് പ്രകാരവും കേസെടുത്തത്.

 

Latest News