Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ രാത്രി ഒമ്പതിന് കടയടക്കാന്‍ തീരുമാനമായില്ല

റിയാദ്- വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പതിന് അടക്കൽ നിർബന്ധമാക്കുന്ന ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 
വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പതിന് അടക്കൽ നിർബന്ധമാക്കുന്ന തീരുമാനം ബന്ധപ്പെട്ട വകുപ്പുകൾ കൈക്കൊണ്ടതായി കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. നാനാ വശങ്ങളും സമഗ്രമായി പഠിച്ച ശേഷമല്ലാതെ ഇക്കാര്യത്തിൽ ഒരു തീരുമാനവുമെടുക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 
സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാത്രി ഒമ്പതിന് അടക്കുന്ന നിലക്ക് വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം ക്രമീകരിക്കുന്നതിനെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നേരത്തെ ആലോചിച്ചിരുന്നു. സ്വകാര്യ മേഖലയിലെ സുദീർഘമായ തൊഴിൽ സമയം സൗദിവൽക്കരണത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന കാര്യം കണക്കിലെടുത്തായിരുന്നു ഇത്. രാത്രി പതിനൊന്നും പന്ത്രണ്ടും വരെ ജോലി ചെയ്യേണ്ടി വരുന്നത് വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ നിരാകരിക്കുന്നതിന് നിരവധി സൗദി യുവതീ യുവാക്കളെ പ്രേരിപ്പിക്കുകയാണ്. 
ഈ പശ്ചാത്തലത്തിലാണ് രാത്രി ഒമ്പതിന് അടക്കൽ നിർബന്ധമാക്കുന്ന നിലക്ക് വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം ക്രമീകരിക്കുന്നതിനെ കുറിച്ച് മന്ത്രാലയം ആലോചിക്കാൻ തുടങ്ങിയത്.  റെസ്റ്റോറന്റുകൾ, ഫാർമസികൾ പോലുള്ള ചില സ്ഥാപനങ്ങളെ പുതിയ ക്രമീകരണത്തിൽ നിന്ന് ഒഴിവാക്കുമെന്നും ഇത്തരം സ്ഥാപനങ്ങളെ നിലവിലെ അതേ രീതിയിൽ തുടർന്നും പ്രവർത്തിക്കുന്നതിന് അനുവദിക്കുമെന്നും ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയിരുന്നു. മക്കയിലും മദീനയിലും തീർഥാടകരുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്കും പുതിയ ക്രമീകരണത്തിൽ നിന്ന് ഇളവ് നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 
എന്നാൽ രാത്രി ഒമ്പതു മണിക്ക് അടക്കൽ നിർബന്ധമാക്കുന്ന നിലക്ക് വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം ക്രമീകരിക്കുന്നതിനെ സ്വകാര്യ വ്യവസായികളും സമൂഹത്തിൽ നല്ലൊരു ശതമാനം പേരും ശക്തിയുക്തം എതിർത്ത് രംഗത്തെത്തി. ഇതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നീട്ടിവെക്കുകയായിരുന്നു.
 

Latest News