കേരളത്തിലെ റെയിൽപാത 130 കിലോ മീറ്റർ വേഗത്തിൽ ട്രെയിനോടിക്കാൻ പ്രാപ്തമായെന്ന് കഴിഞ്ഞ ദിവസം റെയിൽവേ അധികൃതർ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള എറണാകുളം റൂട്ടും മംഗളൂരു-ഷൊർണൂർ പാതയുമാണ് ഈ ഗണത്തിൽ പെടുത്തിയത്. കൊച്ചി-ഷൊർണൂർ പാത മെച്ചപ്പെടുത്തി വരികയുമാണ്.
ഈ സാഹചര്യത്തിൽ ഇന്ത്യൻ നിർമിത അതിവേഗ ട്രെയിനായ വന്ദേഭാരത് കേരളത്തിലും ഓടിക്കാനാവുമെന്നാണ് വിദഗ്ധർ പറയുന്നത്. കെ-റെയിൽ പോലുള്ള ഒരിക്കലും നടക്കാത്ത പദ്ധതിയെപ്പറ്റി വാചാലരാവുന്നതിന് പകരം നമ്മുടെ രാഷ്ട്രീയ നേതൃത്വം ഉത്സാഹിച്ചാൽ യാഥാർഥ്യമാക്കാവുന്ന കാര്യമാണിത്. കഴിഞ്ഞ ദിവസം ഒരെണ്ണം കർണാടകയ്ക്കായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക സെമി ഹൈസ്പീഡ് ട്രെയിൻ സർവീസായ വന്ദേഭാരത് എക്‌സ്‌പ്രസ് കാത്തിരിപ്പിനൊടുവിൽ ദക്ഷിണേന്ത്യയിലേക്കും കൂകിപ്പാഞ്ഞ് എത്തുമെന്ന്് വ്യക്തമായി.
രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് ട്രെയിൻ സർവീസ് ചെന്നൈയിൽ നിന്നും ബംഗളൂരു വഴി മൈസൂരൂവിലേക്കും തിരിച്ചുമാണ് സർവീസ്. അടുത്ത മാസം പത്തിന് ഉദ്ഘാടനം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.
നിയമസഭ തെരഞ്ഞെടുപ്പ് കോലാഹലങ്ങളിലേക്ക്് നീങ്ങുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്ദേഭാരത് സർവീസുകൾ ഉദ്ഘാടനം ചെയ്തിരുന്നു. രാജ്യത്തെ മൂന്നാമത്തേതും നാലാമത്തേതുമായ വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസുകളായിരുന്നു ഇത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ നിന്നും ആരംഭിക്കുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഉന-ചണ്ഡീഗഢ് യാത്രാ സമയം മൂന്ന് മണിക്കൂറായി കുറച്ചാണ് വന്ദേഭാരതിന്റെ യാത്ര. ഉനയിൽ നിന്ന് ന്യൂദൽഹിയിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറായും ഇതോടെ കുറഞ്ഞു.
അംബാല, ചണ്ഡീഗഢ്, ആനന്ദ്പൂർ സാഹിബ്, ഉന എന്നിവിടങ്ങളിൽ സ്‌റ്റോപ്പുകളുള്ള ഈ ട്രെയിൻ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തും.
2018 ലാണ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറയിൽ റെയിൽവേ ആദ്യത്തെ വന്ദേഭാരത് ട്രെയിൻ നിർമിച്ചത്. നിരവധി തവണ പരീക്ഷണ ഓട്ടം നടത്തിയ ശേഷം വന്ദേഭാരത് ട്രെയിനുകളുടെ രണ്ടാം തലമുറയാണ് ഇപ്പോൾ ചെന്നൈ ഐസിഎഫിൽ നിർമിക്കുന്നത്.
വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ളതുമാണ് രണ്ടാം തലമുറ വന്ദേഭാരത് ട്രെയിനുകൾ. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള അത്യാധുനിക സുരക്ഷാ സംവിധാനമായ കവച് വന്ദേഭാരത് എക്‌സപ്രസിന്റെ പ്രതത്യേകതയാണ്.
നിലവിൽ പാസഞ്ചർ ട്രെയിൻ സർവീസുകളാണ് നടത്തുന്നതെങ്കിലും ഭാവിയിൽ ചരക്കുനീക്കത്തിനുള്ള പ്രത്യേക അതിവേഗ വന്ദേഭാരത് ട്രെയിനുകളും ഉടൻ പുറത്തിറക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റ് 15 നുള്ളിൽ 75 വന്ദേഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഗുജറാത്തിലെ ഗാന്ധി നഗറിനും മുംബൈക്കുമിടയിൽ ദിവസം വന്ദേഭാരത് ട്രെയിൻ സർവീസുകൾ അടുത്തിടെ ഓടിത്തുടങ്ങിയിരുന്നു, ഗുജറാത്തിൽ രണ്ടു ദിവസവും കന്നുകാലികൾ ഈ ട്രെയിനുകൾക്ക് നേരെ ഇടിക്കുകയുണ്ടായി. എരുമകളുടെ ഉടമകളുടെ പേരിൽ കേസെടുത്തിരിക്കുകയാണ്.