Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശബരി പാത കേരളത്തിന്റെ സ്വപ്‌ന പദ്ധതി

അനുദിനം വികസിക്കുന്ന കേരളത്തിന്റെ മെട്രോ നഗരമാണ് കൊച്ചി. കൊച്ചിയിലെ ഒരു റെയിൽവേ സ്‌റ്റേഷന് പേര് എറണാകുളം ജംഗ്ഷനെന്നാണ്. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാനും കിലോ മീറ്റർ അകലെയുള്ള കൊച്ചിൻ ഹാർബർ ടെർമിനസിലേക്കും കോട്ടയം ഭാഗത്തേക്കുമുള്ള ട്രെയിനുകൾ വഴി പിരിഞ്ഞു പോയത് ഇവിടെ വെച്ചായിരുന്നു. 
കേരളത്തിലെ ആദ്യ മെട്രോ റെയിൽ പാത യാഥാർഥ്യമായതും കൊച്ചിയിൽ. ആലുവയിൽ അവസാനിക്കുന്ന കൊച്ചി മെട്രോ ഏറെ വൈകാതെ നെടുമ്പാശ്ശേരി വിമാനത്താവളവുമായും ബന്ധിക്കപ്പെടുമെന്നതിൽ സംശയമില്ല. സംസ്ഥാനത്തെ തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമാണ് സിയാൽ ഇപ്പോൾ. അതായത് ഒരു പ്രദേശം വികസിക്കാൻ അനിവാര്യമായ പശ്ചാത്തലം ഒരുങ്ങിയെന്ന് ചുരുക്കം. ഇതിനൊപ്പം അങ്കമാലിയെ എരുമേലിയുമായി ബന്ധിപ്പിക്കുന്ന ശബരി പാത കൂടി യാഥാർഥ്യമായാൽ മേഖല വികസന കുതിപ്പിന് സാക്ഷ്യം വഹിക്കും. നിർദിഷ്ട റെയിൽപാത കടന്നു പോകുന്നത് കാർഷിക സമ്പന്നമായ പ്രദേശങ്ങളിലൂടെയാണ്. വ്യവസായ നഗരമായ ആലുവ-അങ്കമാലി പ്രദേശങ്ങളുടെ പുരോഗതിക്കും ഈ പാത കാരണമാവും. അങ്കമാലി റെയിൽവേ സ്റ്റേഷനിലെ അങ്കമാലി ഫോർ കാലടി എന്ന ബോർഡ് നമുക്ക് മറക്കുകയുമാവാം. സംസ്‌കൃത സർവകലാശാല സ്ഥിതി ചെയ്യുന്ന കാലടിയിലാണ് ഈ പാതയിലെ ആദ്യ സ്റ്റേഷൻ നിർമാണം പൂർത്തിയായിട്ടുള്ളത്. അങ്കമാലി മുതൽ കാലടി വരെയുള്ള ആറ് കിലോ മീറ്റർ ദൂരത്തിൽ റെയിൽപാത നിർമാണം പൂർത്തീകരിച്ചിട്ടുമുണ്ട്. 
കേരളത്തിന്റെ മധ്യഭാഗമായ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ യാത്രാ തിരക്ക് കുറയ്ക്കുന്നതിനും ഈ പ്രദേശത്തെ ചരക്കുനീക്കം വേഗത്തിലാക്കുന്നിനും ഉപകാരപ്രദമാകുന്ന വിധത്തിൽ രൂപകൽപന ചെയ്തിട്ടുള്ളതാണ്  ശബരി പാത. 
.കേരളത്തിന്റെ വികസനത്തിന് വേഗം കൂട്ടുവാൻ സഹായിക്കുന്ന മലയാളികളുടെ ചിരകാല സ്വപ്‌നമായ ഈ പദ്ധതി നടപ്പിലാക്കിയാൽ നാല് ജില്ലകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കേരളത്തിലെയും തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെയും ശബരിമല തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ഗുണകരമാകുമിത്. മേഖലയിൽ ഉൽപാദിപ്പിക്കപ്പെടുന്ന കാർഷികോൽപന്നങ്ങൾ കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ  വടക്കേ ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിക്കുവാൻ കഴിയും. ഇത് ഈ മേഖലയിലെ കർഷകർക്ക് അനുഗ്രഹമാവും. 
ആദിശങ്കരന്റെ ജന്മനാടായ കാലടി, മറ്റു പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂർ, കാഞ്ഞൂർ,  വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി, മണപ്പാട്ടുച്ചിറ, പാണേലിപ്പോര്, ഏറ്റവും കൂടുതൽ യാത്രക്കാർ വിമാനയാത്ര ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് എത്തുന്ന യാത്രക്കാർക്ക് അങ്കമാലിയിൽ നിന്ന് ആരംഭിച്ച് എരുമേലിയിൽ അവസാനിപ്പിക്കുന്ന വിധത്തിൽ രൂപകൽപന ചെയ്തിട്ടുള്ള ശബരി പാത യാഥാർത്ഥ്യമാവുന്നത്  ഗുണം ചെയ്യും.  24 വർഷങ്ങൾക്ക് മുമ്പ്  അതായത് 1998 -  1999 സാമ്പത്തിക വർഷത്തിൽ 80 കോടി രൂപ മുടക്കി  ശബരിമല തീർത്ഥാടകർക്ക് ഉപകാരപ്രദമാക്കണമെന്ന ലക്ഷ്യത്തോടു കൂടി തുടങ്ങിയ പദ്ധതിയാണ് അങ്കമാലി - എരുമേലി റെയിൽവേ  ശബരി പാത പദ്ധതി. എരുമേലിയിൽ അവസാനിപ്പിക്കുന്ന ഈ പദ്ധതി കോട്ടയവുമായി ബന്ധപ്പിക്കുവാനും ഉദ്ദേശ്യമുണ്ടായിരുന്നു.  പ്രഖ്യാപനം കഴിഞ്ഞതിനു ശേഷം ഈ പദ്ധതി പൂർത്തീകരിക്കാൻ മാറി മാറി വന്ന സർക്കാരുകളോ ഉദ്യോഗസ്ഥരോ ശ്രമിക്കാതിരുന്നതാണ് ശബരി പാതയുടെ നിർമാണം അനന്തമായി നീളുന്നതിന് കാരണമായത്. 80 കോടി രൂപ ലക്ഷ്യമിട്ട് തുടങ്ങിയ  പദ്ധതി 24 വർഷങ്ങൾക്കു ശേഷം 850 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞിട്ടും പണി തുടങ്ങിയ സ്ഥലത്ത് തന്നെ നിൽക്കുകയാണ്. കാലടിയിൽ റെയിൽവേ സ്‌റ്റേഷന്റെ നിർമാണം വരെ പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഇതുവരെയുള്ള ബജറ്റുകളിൽ ആവശ്യത്തിന് തുക അനുവദിക്കാതിരുന്നതാണ് നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുവാൻ കാരണമായത്. കാലാകാലങ്ങളിൽ മാറി മാറി വരുന്ന കേന്ദ്ര സർക്കാരുകളുടെ അവഗണനയും സംസ്ഥാന സർക്കാരുകൾ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാതിരുന്നതും ഈ പദ്ധതി മന്ദഗതിയിലാകുന്നതിന് കാരണമായി.  കാലടിയിൽ റെയിൽവേ സ്‌റ്റേഷന്റെ നിർമാണത്തോടൊപ്പം പെരിയാറിന് കുറുകെ കാലടിയിൽ പാലവും പണിത് കഴിഞ്ഞിട്ടുണ്ട്. ശബരി പാതയുടെ നിർമാണ പ്രവർത്തനം പൂർത്തീകരിച്ച് ട്രെയിൻ സർവീസുകൾ ആരംഭിച്ചാൽ കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്കും ശബരിമല യാത്രയ്ക്കും കാർഷിക മേഖലയ്ക്കും വൻ ഉണർവ് ഉണ്ടാകും. പണി പൂർത്തീകരിച്ച് കോട്ടയവുമായി ബന്ധപ്പെടുത്തി കഴിഞ്ഞാൽ ചരക്കുനീക്കത്തിലും വേഗം കൂട്ടുവാൻ സാധിക്കും. വളരെ കാലമായി ഇഴഞ്ഞു നീങ്ങിയ കോട്ടയം-എറണാകുളം പാതയുടെ ഇരട്ടിപ്പിക്കൽ അടുത്തിടെ പൂർത്തിയായിട്ടുണ്ട്. മാത്രവുമല്ല, കോട്ടയത്ത് ധാരാളം പ്ലാറ്റുഫോമുകളും തയാറായിക്കഴിഞ്ഞു. എരുമേലി ലൈനിനെ വരെ ഉൾക്കൊള്ളാൻ പാകത്തിലാണ് കോട്ടയത്ത് കൂടുതൽ ലൈനുകളും സ്റ്റേഷനിലെ സൗകര്യവും വർധിപ്പിച്ചത്.  ഇതിനിടെ, 24 വർഷം മുൻപ് അംഗീകാരം തേടി നിർമ്മാണം ആരംഭിച്ച അങ്കമാലി -എരുമേലി ശബരി റെയിൽ പാത പാതി വഴിയിൽ ഉപേക്ഷിക്കാൻ നീക്കം നടക്കുന്നുണ്ട്. ഇതിൽ പ്രദേശവാസികൾ ആശങ്കാകുലരാണ്. ശബരി പാതയ്ക്ക് പകരം ചെങ്ങന്നൂർ-പമ്പ ആകാശപാതയെന്ന പദ്ധതിയ്ക്കാണ് ചരടുവലി. 187 ലക്ഷം രൂപ ചെലവിൽ ഇതിനായി ലോക്കേഷൻ സർവേ നടത്തിക്കഴിഞ്ഞു.
ഇഛാശക്തിയോടെ മധ്യ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം രംഗത്തിറങ്ങിയാൽ നിഷ്പ്രയാസം യാഥാർഥ്യമാക്കാവുന്ന പദ്ധതിയാണിത്.

Latest News