തിരുവനന്തപുരം- ഈ വർഷത്തെ എസ്.എസ്.എൽ.എസി പരീക്ഷാ ഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധന പ്രതീക്ഷിക്കുന്നുണ്ട്. പൊതുവെ പരീക്ഷ വിദ്യാർഥികൾക്ക് എളുപ്പമായിരുന്നതായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ 95.98 ആയിരുന്നു വിജയ ശതമാനം.
ഇന്ന് വൈകിട്ട് അഞ്ചിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന പരീക്ഷാ ബോർഡ് യോഗം ഫലം അംഗീകരിക്കും. എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ യോഗം തീരുമാനിച്ചാൽ മാത്രമേ പ്രഖ്യാപനം നീളുകയുള്ളൂ. മാറ്റങ്ങളൊന്നും നിർദ്ദേശിക്കുന്നില്ലെങ്കിൽ മൂന്നിന് തന്നെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം മെയ് അഞ്ചിനാണ് ഫലം പ്രഖ്യാപിച്ചത്. ഈ വർഷം ഒരു ദിവസം നേരത്തെയാകും.
പരീക്ഷാ ഫലം പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്നലെ അവസാനവട്ട പരിശോധനയും നടത്തി. മെയ് ഒന്ന് അവധിയായിരുന്നെങ്കിലും പരീക്ഷാഭവൻ ജീവനക്കാർക്ക് പ്രവൃത്തി ദിനമായിരുന്നു. എഴുത്തുപരീക്ഷയുടെ മാർക്കിനൊപ്പം നിരന്തര മൂല്യ നിർണയത്തിന്റെയും ഐ.ടിയുടെയും മാർക്കുകളും ഗ്രേസ് മാർക്കും ചേർക്കുന്ന ജോലിയാണ് പൂർത്തിയായത്. മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക.