ആയുധങ്ങള്‍ കണ്ടെത്തി, ഫ്രിഡ്ജില്‍ സ്ത്രീകളുടെ മാംസം സൂക്ഷിച്ചതിനും തെളിവ്

പത്തനംതിട്ട-ഇലന്തൂരിലെ ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന സ്ഥലത്ത് ആയുധങ്ങള്‍ കണ്ടെത്തി. കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ചതായി കരുതുന്ന മൂന്ന് കറിക്കത്തികളും ഒരു വെട്ടുകത്തിയുമാണ് കിട്ടിയത്.
ആയുധങ്ങളില്‍ പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ പതിഞ്ഞതായി സൂചനകളുണ്ട്. വീടിനോട് ചേര്‍ന്നുള്ള ചികിത്സാ കേന്ദ്രത്തില്‍നിന്നാണ് ആയുധങ്ങള്‍ ലഭിച്ചത്.
ആയുധങ്ങളിലും ഫ്രിഡ്ജിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കെമിക്കല്‍ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ആരുടേതാണെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധന നടത്തും.
അതിനിടെ ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ പോലീസ് ഡമ്മി പരീക്ഷണം നടത്തി. കൊച്ചി പൊലീസിന്റെ നിര്‍ദേശാനുസരണം ആറന്മുള പോലീസാണ് സ്ത്രീയുടെ ഡമ്മി പരീക്ഷണത്തിനായി എത്തിച്ചത്.
പ്രതി ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. പ്രത്യേക വൈദഗ്ധ്യം നേടിയ മായ, മര്‍ഫി എന്നീ പോലീസ് നായ്കളെ ഉപയോഗിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ വീട്ടുവളപ്പില്‍ ഒരു അസ്ഥിക്കഷണം കണ്ടെത്തി. റോസ്‌ലിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് എല്ലിന്‍ കഷണം ലഭിച്ചത്. ഇത് മനുഷ്യരുടേതാണോ, മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കണ്ടെടുത്ത അസ്ഥിക്കഷണം ഫോറന്‍സിക് ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.  

പുരയിടത്തില്‍ മണ്ണിളകിയ പ്രദേശങ്ങളിലെല്ലാം പോലീസ് അടയാളപ്പെടുത്തി പരിശോധന നടത്തുകയാണ്.  വീടിന്റെ പലഭാഗങ്ങളിലായി മഞ്ഞള്‍ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞള്‍ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല ഭാഗങ്ങളിലായി കുറച്ചു കുറച്ചായി നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

മഞ്ഞള്‍ ചെടികള്‍ കൂടുതല്‍ നട്ടുവെച്ചിട്ടുള്ള ഭാഗത്തെത്തിയപ്പോള്‍ നായ കുരക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് ഇവിടെ കുഴിയെടുത്ത് പരിശോധിക്കാന്‍ പോലീസ് അടയാളപ്പെടുത്തിയത്.

 

Latest News