ചെന്നൈയില്‍ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥിനിയുടെ  പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചെന്നൈ-പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്നലെ കൊല്ലപ്പെട്ട കോളജ് വിദ്യാര്‍ത്ഥിനി സത്യപ്രിയ(20)യുടെ പിതാവ് മാണിക്കം ആണ് മരിച്ചത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ട മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്‍ വെച്ച് അദ്ദേഹം മരിച്ചു. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഇന്നലെയാണ് സത്യപ്രിയ കൊല്ലപ്പെടുന്നത്. ചെന്നൈ ടി നഗറിലെ ജെയിന്‍ കോളജ് ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സത്യപ്രിയ. സത്യപ്രിയയുടെ അമ്മ ആദംപാക്കം പോലീസ് സ്‌റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളാണ്.
സത്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട ശേഷം രക്ഷപ്പെട്ട ആദംപാക്കം സ്വദേശി സതീഷ് (23) പോലീസിന്റെ പിടിയിലായിട്ടുണ്ട്. സതീഷ് ഏറെനാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തി വരികയായിരുന്നു. ഇതേത്തുടര്‍ന്ന് യുവാവിനെതിരെ സത്യപ്രിയയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇന്നലെ ഉച്ചയ്ക്ക് കോളജിലേക്ക് പോകാനായി സത്യപ്രിയ ട്രെയിന്‍ കാത്തു നില്‍ക്കുമ്പോള്‍ സതീഷ് സ്‌റ്റേഷനിലെത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. ഇതിനിടെ താംബരം ബീച്ച് സബര്‍ബന്‍ ട്രെയിന്‍ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയം സതീഷ് യുവതിയെ ട്രെയിനിന് അടിയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രെയിനിന് അടിയില്‍പ്പെട്ട സത്യപ്രിയ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.
 

Latest News