ബി.ജെ.പി നേതാക്കള്‍ക്ക് ബ്രാന്‍ഡഡ് ചായപ്പൊടി തന്നെ വേണം; ദലിത് കുടുംബത്തോട് നിര്‍ദേശിക്കുന്ന വീഡിയോ പുറത്ത്

ബംഗളൂരു- മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കും ബി.ജെ.പി നേതാവ് ബി.എസ്. യെദ്ദിയൂരപ്പക്കും സാധാരണ ചായപ്പൊടിക്കു പകരം ബ്രാന്‍ഡഡ് ചായപ്പൊടി മാത്രം ഉപയോഗിക്കാന്‍ ദലിത് കുടുംബത്തോട് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്.
ബൊമ്മൈ, യെദ്ദിയൂരപ്പ, ടൂറിസം മന്ത്രി ആനന്ദ് സിംഗ്, ജലവിഭവ മന്ത്രി ഗോവിന്ദ് കര്‍ജോള്‍, മറ്റ് ബിജെപി നേതാക്കള്‍ എന്നിവരാണ് ബുധനാഴ്ച വിജയനഗര ജില്ലയിലെ കമലാപുരയിലെ ഒരു വീട്ടില്‍ പ്രഭാതഭക്ഷണം കഴിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രഭാതഭക്ഷണത്തിന്റെ ചിത്രവും വീഡിയോയും പങ്കുവെച്ചു.
മുഖ്യമന്ത്രി ബൊമ്മൈയും സംഘവും അവിടെ എത്തുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കുന്ന വീഡിയോയുമായാണ് കോണ്‍ഗ്രസ് ട്വിറ്ററിലെത്തിയത്.
വീഡിയോയില്‍ ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറോടൊപ്പമുള്ള  ഉദ്യോഗസ്ഥന്‍ സാമ്പിള്‍ എടുക്കൂയെന്ന് പറയുന്നത് കേള്‍ക്കാം.
250 ഗ്രാം... ഏതെങ്കിലും കമ്പനിയുടെ ചായ. മറ്റ് ചായപ്പൊടികള്‍ പ്രത്യേകം സൂക്ഷിക്കുക. അത് ഉപയോഗിക്കരുത്. കമ്പനി ബ്രാന്‍ഡഡ് ആയിരിക്കണം-ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ കുടുംബത്തോട് പറയുന്നു.
ദലിത് കുടുംബത്തോട് ബ്രാന്‍ഡഡ് സാധനങ്ങള്‍ ഉപയോഗിക്കണമെന്നും മറ്റുള്ളവ ഉപയോഗിക്കരുതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഒരു പ്രാദേശിക പത്രത്തിന്റെ റിപ്പോര്‍ട്ട് കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്.  മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പാക്ക് ചെയ്ത കുടിവെള്ളം മാത്രമാണ് നല്‍കിയതെന്നും വീഡിയോയില്‍ പറയുന്നു.
ഈ സംഭവം സംഘപരിവാറിന്റെ മാനസികാവസ്ഥയാണ് തുറന്നുകാട്ടുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദലിത് വീട്ടിലെ ഭക്ഷണം എന്ന പ്രഹസനത്തിലൂടെ സംഘപരിവാറിന്റെ യഥാര്‍ത്ഥ മാനസികാവസ്ഥ വെളിപ്പെട്ടിരിക്കുന്നു. ദലിതരുടെ വീട്ടിലെ ഭക്ഷണം ബിജെപിക്ക് അപമാനമായിരുന്നു, ഇപ്പോള്‍ അതും സംശയിക്കുന്നു. ദലിതരെ അപമാനിക്കാനാണോ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവരുടെ വീട്ടില്‍ കയറിയത്? ദലിതരെ ബിജെപിക്ക് ഇത്ര സംശയമുണ്ടോ? കോണ്‍ഗ്രസ് ട്വീറ്റില്‍ ചോദിച്ചു.

 

Latest News