സാധാരണക്കാരെ വഞ്ചിച്ച് പണം സ്വന്തമാക്കി; റാണാ അയ്യൂബിനെതിരെ ഇ.ഡി കുറ്റപത്രം

ഗാസിയാബാദ്- മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഗാസിയാബാദിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2021ല്‍ യു.പി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സിയായ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചത്. ചാരിറ്റിയുടെ പേരില്‍ പൊതുജനങ്ങളില്‍നിന്ന് അനധികൃതമായി പണം സമ്പാദിച്ചുവെന്നാരോപിച്ചാണ് റാണ അയ്യൂബിനെതിരെ കേസെടുത്തിരിക്കുന്നത്.
ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ കെറ്റോ വഴി റാണ അയ്യൂബ് മൂന്ന് കാമ്പെയ്‌നുകള്‍ ആരംഭിച്ചതായും കോടികള്‍ സമാഹരിച്ചതായും ഇ.ഡി ആരോപിച്ചു.
ചേരി നിവാസികള്‍ക്കും കര്‍ഷകര്‍ക്കുമുള്ള ഫണ്ട് (2020 ഏപ്രില്‍മെയ് മാസങ്ങളില്‍), അസം, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ (ജൂണ്‍ സെപ്തംബര്‍ 2020 കാലയളവില്‍), ഇന്ത്യയിലെ കോവിഡ് 19 ബാധിച്ച ആളുകള്‍ക്കുള്ള സഹായം ( 2021 മെയ്ജൂണ്‍ കാലയളവില്‍) എന്നീ കാമ്പയിനുകളാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
മൂന്ന് കാമ്പയിനുകളിലായി 2.69 കോടി രൂപയുടെ സംഭാവനയാണ് റാണാ അയ്യൂബിന് ലഭിച്ചത്യ അതില്‍ 80.49 ലക്ഷം രൂപ വിദേശ കറന്‍സിയായി ലഭിച്ചു. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍സ് ആക്ട് (എഫ്‌സിആര്‍എ) ലംഘിച്ചുവെന്നാരോപിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചതിനാല്‍ വിദേശ സംഭാവനകള്‍ പിന്നീട് റാണ അയ്യൂബ് തിരികെ നല്‍കി.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സ്വരൂപിച്ച പണം അവളുടെ പിതാവിന്റേയും സഹോദരിയുടെയും അക്കൗണ്ടുകളില്‍ സ്വീകരിക്കുകയും പിന്നീട് റാണയുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും ഇ.ഡി പറയുന്നു. കൂടാതെ, 50 ലക്ഷം രൂപ സ്ഥിരനിക്ഷേപം സൃഷ്ടിക്കാന്‍ ഫണ്ട് വിനിയോഗിക്കുകയും പുതിയ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 29 ലക്ഷം രൂപ മാത്രമാണ് ഉപയോഗിച്ചത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ചെലവുകള്‍ അവകാശപ്പെടാന്‍ റാണ അയ്യൂബ് വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ചതായും ഇഡി പറഞ്ഞു.
റാണാ അയ്യൂബ് ഈ ഫണ്ടുകള്‍ കളങ്കരഹിതമായി അവതരിപ്പിക്കാന്‍ ശ്രമിച്ചു, അങ്ങനെ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച ഫണ്ടുകള്‍ വെളുപ്പിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമം, 2010 പ്രകാരം ആവശ്യമായ സര്‍ക്കാരില്‍ നിന്നുള്ള അംഗീകാരമോ രജിസ്‌ട്രേഷനോ ഇല്ലാതെയാണ് റാണ അയ്യൂബിന് വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട് ലഭിച്ചത്-ഇഡി കുറ്റപത്രത്തില്‍ പറഞ്ഞു.
സാധാരണക്കാരെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെയാണ് റാണാ അയ്യൂബ് ഫണ്ട് ശേഖരണ കാമ്പയിനുകള്‍ ആരംഭിച്ചതെന്നും കേന്ദ്ര ഏജന്‍സി പറഞ്ഞു.

 

Latest News