ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ തുടർച്ചയായ അഞ്ചാം വാരവും തിളങ്ങിയത് നിക്ഷേപകർക്ക് വിപണിയിലെ വിശ്വാസം ഉയർത്തി. മാർച്ചിലെ താഴ്ന്ന റേഞ്ചിൽ നിന്ന് സെൻസെക്‌സ് 2400 പോയിന്റ് മുന്നേറിയതിനൊപ്പം നിഫ്റ്റിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് നിക്ഷേപകർക്ക് ആവേശം പകർന്നു. പിന്നിട്ടവാരം ബോംബെ സൂചിക 555 പോയിന്റും നിഫ്റ്റി 128 പോയിന്റും കയറി.
ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ ഇന്ത്യൻ നാണയം പതിമൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരം ദർശിച്ചത് പ്രവാസികൾക്ക് നേട്ടമായി. അതേ സമയം സാമ്പത്തിക രംഗം വളരുമെന്ന വിലയിരുത്തലുകൾ നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നടപ്പ് വർഷം റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും കുറച്ചാൽ അത് രൂപയ്ക്ക് കരുത്താവും. കഴിഞ്ഞ വാരം രൂപയുടെ മൂല്യം 66.13 ൽ നിന്ന് 66.95 വരെ ഇടിഞ്ഞ ശേഷം 66.67 ലാണ്. ആർ ബി ഐ പലിശ നിരക്ക് കുറച്ചാൽ രൂപയുടെ മൂല്യം ഉയരാം. ക്രൂഡ് ഓയിൽ മൂന്ന് വർഷത്തെ ഉയർന്ന നിലവാരത്തിൽ നീങ്ങുന്നത് രൂപയുടെ തിരിച്ചു വരവിനെ പിടിച്ചു നിർത്താം.
സെൻസെക്‌സ് സാങ്കേതികമായി ബുള്ളിഷ് ട്രന്റ് നിലനിർത്തി. 34,371 ൽ നിന്ന് സൂചിക 35,032 ലെ പ്രതിരോധം തകർത്ത് 35,065 പോയിന്റ് വരെ കയറി. സൂചിക ഓവർ ഹീറ്റായതോടെ ഓപ്പറേറ്റർമാർ പ്രോഫിറ്റ് ബുക്കിങിന് ഉത്സാഹിച്ചു. ക്ലോസിങിൽ സൂചിക 34,970 പോയിന്റിലാണ്. ഈവാരം സെൻസെക്‌സിന്റെ ആദ്യ താങ്ങ് 34,539 ലാണ്. ഇത് നിലനിർത്താനായാൽ സൂചിക 35,233 ലേയ്ക്ക് ഉയരാം. ഇത് മറികടന്നാൽ മെയ് ദിന അവധിക്ക് ശേഷം 35,496-35,927 നെ വിപണി ലക്ഷ്യമാക്കാം. തിരിച്ചടിനേരിട്ടാൽ 34,108 വരെ പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം.
നിഫ്റ്റി സൂചിക 10,561 ൽ നിന്നുള്ള കുതിപ്പിൽ 10,600-10,700 ലെ പ്രതിരോധങ്ങൾ കടന്ന് 10,719 വരെ ഉയർന്നു. മുൻവാരം വ്യക്തമാക്കിയപോലെ വിപണിയുടെ ആദ്യ ലക്ഷ്യം ഇനി 10,748 പോയിന്റ് മറികടക്കുകയാണ്. ബുധനാഴ്ച്ചയ്ക്ക് ശേഷം 10,815-10,911 നെ ഉറ്റ്‌നോക്കി നിഫ്റ്റി സഞ്ചരിക്കാം. എന്നാൽ ഉയർന്ന തലത്തിൽ ലാഭമെടുപ്പിന് ഫണ്ടുകൾ നീക്കം നടത്തിയാൽ ഊഹക്കച്ചവടക്കാർ പുതിയ ഷോട്ട് പൊസിഷനുകളിലുടെ ലാഭം ഇരട്ടിപ്പിക്കാനുള്ള ആലോചനകൾ സൂചികയെ 10,505 വരെ തളർത്താം. ഈ താങ്ങ് കൈമോശം വന്നാൽ 10,499 ലാവും പിടിച്ചു നിൽക്കുക. നിഫ്റ്റിയുടെ 50 ഡി എം എ 10,37 5 ലും 200 ഡി എം ഏ 10,265 പോയിന്റിലുമാണ്. സാങ്കേതിക വശങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ് എ ആർ എന്നിവ ബുള്ളിഷ് ട്രന്റ് നിലനിർത്തി.
മുൻനിര ഓഹരികളിൽ യെസ് ബാങ്ക് ഓഹരി 13 ശതമാനം കയറി 348 രൂപയിലെത്തി. എം ആന്റ എം ഓഹരി വില ഏഴ് ശതമാനം നേട്ടവുമായി 861 രൂപയിലും റിലയൻസ് ഇൻഡസ്ട്രീസ് ഏഴ് ശതമാനം മികവുമായി 994 രൂപയായും കയറി. അതേ സമയം വിപ്രോ ഓഹരി വില 7.70 ശതമാനം നഷ്ടത്തിൽ 275 രൂപയായി. മാരുതി, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ, എൻ ടി പി സി തുടങ്ങിയവയ്ക്കും തളർച്ച.
വിദേശ ധനകാര്യസ്ഥാപനങ്ങൾ പോയവാരത്തിലും വിൽപ്പനയ്ക്ക് തന്നെയാണ് മുൻ തൂക്കം നൽകിയത്. അവർ 3060.41 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേ സമയം ആഭ്യന്തര ഫണ്ടുകൾ 2649.61 കോടി രൂപയുടെ ഓഹരികൾ വാങ്ങി കൂട്ടി.
ഇരു കൊറിയകളും തമ്മിലുള്ള ചർച്ചകൾ മേഖലയിലെ സംഘർഷാവസ്ഥക്ക് അയവ് വരുത്തും. പോയവാരം ഏഷ്യൻ ഓഹരി വിപണികൾ മികവിലാണ്. യൂറോപ്യൻ മാർക്കറ്റുകളും കരുത്ത് കാണിച്ചു. ഐ ടി വിഭാഗം ഓഹരികളിൽ വാരാവസാനത്തിലെ തളർച്ച യു എസിൽ നാസ്ഡാക് സൂചികയെ അൽപ്പം പിരിമുറുക്കത്തിലാക്കി.
ക്രൂഡ് ഓയിൽ വില 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന റേഞ്ചിലേയ്ക്ക് നീങ്ങി. രാജ്യാന്തര വിപണിയിൽ സ്വർണത്തിലെ ചാഞ്ചാട്ടം തുടരുന്നു. കൊറിയയിലെ സമാധാന അന്തരീക്ഷം മഞ്ഞലോഹത്തെ ഒരവസരത്തിൽ ട്രോയ് ഔൺസിന് 1314 ഡോളർ വരെ താഴ്ത്തിയെങ്കിലും ക്ലോസിങിൽ 1322 ഡോളറിലാണ്.