നരബലിയുടെ സൂത്രധാരന്‍ ഷാഫി വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി

നരബലിയുടെ സൂത്രധാരന്‍ ഷാഫി വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിപത്തനംതിട്ട- നരബലിയുടെ സൂത്രധാരന്‍ മുഹമ്മദ് ഷാഫി പീഡനക്കേസിലും പ്രതി. രണ്ട് വര്‍ഷം മുന്‍പ് പുത്തന്‍കുരിശില്‍ വയോധികയെ ക്രൂരമായി പീഡിപ്പിച്ച് ഷാഫി അറസ്റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജാമ്യത്തിലിറങ്ങിയത്. മുറുക്കാന്‍ വാങ്ങാനെത്തിയ വയോധികയെയാണു പീഡിപ്പിച്ചത്. അന്ന് ലോറി ഡ്രൈവറായാണു ഷാഫി പുത്തന്‍കുരിശിലെത്തിയത്. കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലായിരുന്നു വയോധിക.
ഷാഫിയുടെ ഇടപാടുകളത്രയും ദുരൂഹമാണ്. കൊച്ചി നഗരത്തില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് നരബലിക്കായി ഉന്നംവച്ചത്. കൊച്ചി നഗരത്തിലെ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായിരുന്നു ഷാഫിയെന്ന വിവരവുമുണ്ട്.  ഷാഫി, റഷീദ് ഇങ്ങനെ വിവിധ പേരുകളിലായിരുന്നു പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി കുറ്റകൃത്യങ്ങള്‍ ചെയ്തത്.
ഒരുവര്‍ഷമായി ഗാന്ധിനഗറിലാണ് ഇയാള്‍ കുടുംബസമേതം താമസിക്കുന്നത്. ഷേണായീസ് റോഡില്‍ ഹോട്ടലിന് പുറമെ ബസും ജീപ്പും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ ഉണ്ട്. ഷാഫിയെ നാട്ടുകാര്‍ക്കും ഭയമായിരുന്നത്രെ. കൊല്ലപ്പെട്ട റോസ്‌ലിയും പത്മയും ഷാഫിയുടെ കടയില്‍ സ്ഥിരമായി എത്തിയിരുന്നവരാണ്.

 

Latest News