മോഡി പഠിപ്പിക്കും; പക്ഷേ മോഡിയെ ആരു പഠിപ്പിക്കുമെന്ന് ട്രോളന്മാര്‍

ന്യൂദല്‍ഹി- ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് വകതിരിവ് നല്‍കാന്‍ ദല്‍ഹിക്ക് വിളിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ട്രോളന്മാര്‍. വിടുവായത്തങ്ങള്‍ പറയരുതെന്ന് പഠിപ്പിക്കാന്‍ മോഡിക്ക് എന്തര്‍ഹതയാണുള്ളതെന്ന് അദ്ദേഹത്തിന്റെ പഴയ പ്രഭാഷണങ്ങള്‍ കുത്തിപ്പൊക്കിയാണ് വിമര്‍ശകരുടെ ചോദ്യം.


അസംബന്ധങ്ങള്‍ വിളിച്ചു പറയുന്ന ബി.ജെ.പി നേതാക്കളേയും മന്ത്രിമാരേയും ഉപദേശിച്ച് നന്നാക്കാനുളള ജോലി പ്രധാനമന്ത്രി മോഡിയെയാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നത്. 
തുടര്‍ച്ചയായി പരിഹാസ്യമായ അസംബന്ധങ്ങള്‍ വിളിച്ചു പറഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനേയാണ് എന്തൊക്കെ പറയണം എന്തൊക്കെ പറഞ്ഞുകൂടായെന്ന് പഠിപ്പിക്കാന്‍ ഏറ്റവും ഒടുവില്‍ മോഡി ദല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. 
കാലാവസ്ഥ മാറിയിട്ടില്ല, നമ്മളാണ് മാറിയതെന്ന് പ്രധാനമന്ത്രി മോഡി വിദ്യാര്‍ഥിനിക്ക് നല്‍കിയ മറുപടിയുടെ വിഡിയോക്കു പുറമെ, കര്‍ണന്റെ ജനനവും ജനിതക ശാസ്ത്രവും ഗണപതിയും പ്ലാസ്റ്റിക് സര്‍ജറിയും ബന്ധിപ്പിച്ച് മോഡി ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗവുമാണ് തെളിവായി ഉദ്ധരിക്കുന്നത്. 


പുരാതന ഇന്ത്യയില്‍തന്നെ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കൈത്തുമ്പിയുള്ള ആനയുടെ മുഖവുമായി ഗണപതിയെ സൃഷ്ടിച്ചത് പ്ലാസ്റ്റിക് സര്‍ജറിയുടെ ഫലമായിട്ടായിരുന്നുവെന്നും 2014-ല്‍ മുംബൈയില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന സമ്മേളനത്തില്‍ പറഞ്ഞു.
 മഹാഭാരതത്തിലെ മഹാകഥാപാത്രങ്ങളിലൊന്നായ കര്‍ണന്റെ ജനനം ഇന്ത്യക്കാര്‍ക്ക് ജനിതകശാസ്ത്രത്തിലുണ്ടായിരുന്ന വന്‍ വിജ്ഞാനത്തിന്റെ തെളിവായിരുന്നുവെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. 
മറ്റൊരവകാശവാദം പ്രധാനമനന്ത്രി മോഡി ഉന്നയിക്കുകയുണ്ടായി. വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ല, പുരാതനകാലത്ത് ഇന്ത്യക്കാരായിരുന്നു എന്നായിരുന്നു അത്. രാവണന്‍ പുഷ്പകവിമാനം ഉപയോഗിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മോഡി ഈ വാദം ഉന്നയിച്ചത്. 

Latest News