മുസ്ലിംകളെ ബഹിഷ്‌കരിക്കാനും കൊല്ലാനും ആഹ്വാനം ചെയ്ത് ബി.ജെ.പി നേതാക്കള്‍

ന്യൂദല്‍ഹി-മുസ്ലിംകളെ പാഠം പഠിപ്പിക്കാന്‍ പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി നേതാക്കള്‍. പാര്‍ട്ടിയുടെ ദല്‍ഹിയില്‍ നിന്നുള്ള  എം.പി പര്‍വേഷ് കുമാറും യു.പിയിലെ ലോനിയില്‍ നിന്നുള്ള എം.എല്‍.എ നന്ദ് കിഷോര്‍ ഗുജ്ജറുമാണ്  ദല്‍ഹിയില്‍ നടന്ന പൊതുയോഗത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്.  ഇന്ത്യയിലെ മുസ്ലീങ്ങളെ സമ്പൂര്‍ണ്ണമായി ബഹിഷ്‌കരിക്കാന്‍ അവര്‍ ഹിന്ദുക്കളെ ആഹ്വാനം ചെയ്തു.
ഒക്ടോബര്‍ 1 ന് ന്യൂദല്‍ഹിയില്‍ 25 കാരനായ മനീഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തും  ബജ്‌റംഗ്ദളും ഞായറാഴ്ച സംഘടിപ്പിച്ച വിരാട് ഹിന്ദു സഭയിലാണ്  ബിജെപി നേതാക്കളുടെ പ്രസംഗം.
പഴയ വൈരാഗ്യം കാരണമാണ് മനീഷിനെ ഒരു സംഘം ആളുകള്‍ കുത്തിക്കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രദേശമായ സുന്ദര്‍ നഗ്രിയില്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പ്രതികളായ ആലം, ബിലാല്‍, ഫൈസാന്‍ എന്നിവരെ ഇതേ പ്രദേശത്തെ താമസക്കാരായ പോലീസ് തിരിച്ചറിഞ്ഞു.
പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ഒരു ഹിന്ദു പുരോഹിതന്‍ മുസ്ലീങ്ങളെ എണ്ണി കൊല്ലണമെന്ന് ആഹ്വാനം ചെയ്തു.
2020 ലെ കുപ്രസിദ്ധമായ സി.എ.എ വിരുദ്ധപ്രതിഷേധങ്ങളിലും ദല്‍ഹി കലാപത്തിലും ചെയ്തതുപോലെ എല്ലായ്‌പ്പോഴും ജിഹാദികളെ കൊല്ലുമെന്ന് നന്ദ് കിഷോര്‍ ഗുജ്ജാര്‍ പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി.
കലാപത്തിനിടെ 2500 പേരെ ദല്‍ഹിയിലേക്ക് കൊണ്ടുവന്നുവെന്ന് ഞങ്ങള്‍ക്കെതിരെ ആരോപണമുണ്ട്. ഞങ്ങള്‍ ജിഹാദികളെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് കേസെടുത്തു. ഞങ്ങള്‍ ജിഹാദികളെ' കൊന്നു. ഇനിയും കൊല്ലും. പക്ഷേ, ഇന്ത്യയെ  അമ്മയെന്നു വിളിക്കുന്നവരെ ഞങ്ങള്‍ തൊടില്ല. ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നവര്‍ ശ്രീരാമന്റെ പിന്‍ഗാമികളാണ്. എന്നാല്‍ ഇന്ത്യയില്‍ ഭീകരവാദം പ്രചരിപ്പിക്കുകയും ഇത്തരം അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണം- അദ്ദേഹം പറഞ്ഞു.
അടുത്ത പ്രവര്‍ത്തന പദ്ധതി എന്തായാലും, നേരത്തെ ദല്‍ഹിയില്‍ വന്നതുപോലെ പിന്തുണക്കാന്‍ ലോണിയില്‍നിന്ന് 50,000 പേര്‍ എത്തുമെന്ന്  അദ്ദേഹം ജനക്കൂട്ടത്തിന് ഉറപ്പുനല്‍കി.

 

Latest News