Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാളിയുടേതെന്ന് കരുതി യു.പി സ്വദേശിയുടെ മൃതദേഹം ദഹിപ്പിച്ചത് വിവാദമാകുന്നു

ഷാജി രാജന്‍, ജാവേദ്

ദമാം-ദമാമില്‍ മരിച്ച മലയാളിയുടെയും യു.പി സ്വദേശിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചപ്പോള്‍ മാറിപ്പോയി. ദമാമില്‍ മരിച്ച കായംകുളം വള്ളികുന്നം കാരായ്മ സ്വദേശി കണിയാന്‍ വയല്‍ വീട്ടില്‍ ഷാജി രാജന്റെയും (50), യു.പി വരാണസി സ്വദേശി ജാവേദിന്റെയും (44) മൃതദേഹങ്ങളാണ് മാറിയത്. സാമൂഹിക പ്രവര്‍ത്തകരുടെയും അധികൃതരുടെയും ഇടപെടലിനെ തുടര്‍ന്ന് കായംകുളം സ്വദേശിയുടെ മൃതദേഹം വാരണാസിയില്‍നിന്നും ആംബുലന്‍സില്‍ നാട്ടില്‍ എത്തിച്ചു. രണ്ട് വിമാനങ്ങളിലായി നാട്ടിലേക്കയച്ച കായംകുളം സ്വദേശിയുടയും യു.പി സ്വദേശിയുടെയും മൃതദേഹങ്ങളുടെ പെട്ടികള്‍ക്ക് മുകളില്‍ പതിച്ച സ്റ്റിക്കര്‍ (എയര്‍വെ ക്ലിയറന്‍സ് ബില്‍) മാറിപ്പോയതാണ് മൃതദേഹങ്ങള്‍ മാറാന്‍ കാരണമായത്്്. ഷാജി രാജന്റേതെന്ന് കരുതി കായംകുളത്തെ വീട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ദഹിപ്പിപ്പിച്ചത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്‌സയില്‍ രണ്ടര മാസം മുമ്പ് ആണ് ഷാജി രാജന്‍ മരിച്ചത്. രണ്ടാഴ്ച മുന്‍പ് ആണ് അല്‍ ഖോബാറിലെ ആശുപത്രിയില്‍ ജാവേദ് മരിച്ചത്. ഒരേ ദിവസമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുവാന്‍ ഉള്ള നടപടികള്‍ പൂര്‍ത്തിയായത്.
ഷാജി രാജന്റേത് അല്‍ അഹ്‌സയിലെ നവോദയ പ്രവര്‍ത്തകന്‍ ആയ ചന്ദ്രബാബു കടയ്ക്കലും ,ജാവേദിന്റേത് സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭാ അംഗവും ആയ നാസ് വക്കവുമാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. സെപ്റ്റംബര്‍ 29 ന് വ്യത്യസ്ത വിമാനങ്ങളില്‍ നാട്ടില്‍ അയക്കുനതിനയി ഇരു മൃതദേഹങ്ങളും ഒരേ ആംബുലന്‍സില്‍ ആണ് കാര്‍ഗോ സ്ഥാപനം ദമാമിലെ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ എത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം അതിന്റെ രേഖകള്‍ അടങ്ങുന്ന സ്റ്റിക്കര്‍ ഓരോ പെട്ടിയുടെയും മുകളില്‍ പതിപ്പിക്കാറുണ്ട്. ഇങ്ങനെ പതിപ്പിച്ചപ്പോള്‍ സ്റ്റിക്കര്‍ പരസ്പരം മാറുകയായിരുന്നു. പെട്ടിക്ക് മുകളിലുള്ള രേഖകള്‍ പ്രകാരം ഷാജിയുടെ മൃതദേഹം ദല്‍ഹി വിമാനത്തിലും ജാവേദിന്റേത് ശ്രീലങ്കന്‍ എയര്‍വേയ്‌സിലും അയക്കുകയായിരുന്നു. പെട്ടിക്ക് മുകളിലുള്ള സ്റ്റിക്കറുകളിലെ വിവരങ്ങള്‍ നോക്കിയാണ് നാട്ടില്‍ മൃതദേങ്ങള്‍ കൈമാറുന്നത്. എന്നാല്‍, ഇരുപെട്ടികളുടെയും മുകളില്‍ ഇംഗ്ലീഷില്‍ പേരുകള്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.നാട്ടിലെത്തിയവര്‍ അത് ശ്രദ്ധിച്ചില്ല. സാക്ഷര കേരളത്തിന് അപമാനമാകും വിധം എയര്‍പോര്‍ട്ടില്‍ എത്തിയ മൃതദേഹത്തിന്റെ പെട്ടിയില്‍ വ്യക്തമായ പേരു വിവരം കൃത്യമായി പരിശോധിക്കാതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയതും അത് സ്വീകരിച്ച കുടുംബവും വരുത്തിയ അശ്രദ്ധയാണ് ഈ സംഭവത്തിന് നിധാനം.
 വരാണസി സ്വദേശി ജാവേദിന്റെ ബന്ധുക്കള്‍ ദല്‍ഹിയില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങി ആംബുലന്‍സില്‍ തിരിക്കുന്നതിനിടെ പെട്ടിയുടെ മുകളില്‍ ഷാജി രാജന്‍ എന്ന പേര് കണ്ട് സംശയം തോന്നി സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കവുമായി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍, ഒപ്പം കിട്ടിയ രേഖയിലും സ്റ്റിക്കറിലും ജാവേദ് എന്നാണ് ഉണ്ടായിരുന്നത്. നാസ് വക്കം ഉടന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ വരാണസി കലക്ടറെ ബന്ധപ്പെട്ട് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേ സമയം കായംകുളം വള്ളിക്കുന്നം പുതുപ്പള്ളിയില്‍ എത്തിയ മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞിരുന്നു. രണ്ടര മാസം പഴക്കമുള്ള മൃതദേഹമായതിനാല്‍ ഷാജിയുടെ മൃതദേഹം തുറന്ന് ആരെയും കാണിക്കേണ്ടതില്ല എന്ന് ബന്ധുക്കള്‍ തീരുമാനിച്ചതിനാല്‍ ഉടന്‍ ദഹിപ്പിക്കുവന്‍ തീരുമാനിച്ചു. മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരെ മാത്രം മൃതദേഹം കാണിച്ചിരുന്നു. ഷാജി രാജന്റെ രണ്ടാമത്തെ മകള്‍ ഇത് അച്ഛന്റെ മൃതദേഹമല്ലെന്ന് പറഞ്ഞെങ്കിലും ആരും കാര്യമാക്കിയില്ല. പിന്നീട് ദഹിപ്പിച്ച മൃതദേഹം ജാവേദിന്റെതെന്നു തിരിച്ചറിഞ്ഞതോടെ മൃതദേഹം കൊണ്ട് വന്ന പെട്ടി കൂടി കത്തിക്കുകയായിരുന്നു. മൃതദേഹം മാറിപ്പോയെന്നറിഞ്ഞതോടെ ഷാജിയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുപിയില്‍ നിന്നും ആംബുലന്‍സില്‍ ഷാജിയുടെ മൃതദേഹം കായംകുളത്തെ വീട്ടിലെത്തിച്ചു.

എന്നാല്‍, വാരണാസിയിലെ ജാവേദിന്റെ കുടുംബത്തെ യു.പിയിലെ സാമൂഹിക പ്രവര്‍ത്തകരും കലക്ടര്‍ ഉള്‍പ്പടെയുള്ള അധികാരികളും വീട്ടിലെത്തി കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവര്‍ ഷാജിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുനതിനായി പരിപൂര്‍ണമായും സഹകരിച്ചു എന്നും വിഷയത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം മലയാളം ന്യൂസിനോട് പറഞ്ഞു. സങ്കീര്‍ണ്ണമായ ഈ വിഷയം ജാവേദിന്റെ കുടുംബം വളരെ വൈകാരികമായി സമീപിക്കുന്നതായും അധികൃതര്‍ക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനും മൃതദേഹം ദഹിപ്പിച്ചതിനെതിരെയും നഷ്ടപരിഹാരം ആവശ്യപ്പെട്ടും ഇന്ത്യന്‍ എമ്ബസ്സിയിലും മറ്റു അധികാര കേന്ദ്രങ്ങളെയും സമീപിച്ചതായും നാസ് വക്കം പറഞ്ഞു.

 

 

 

Latest News