Sorry, you need to enable JavaScript to visit this website.

7000 പേര്‍ ഹിന്ദുമതം വിട്ട പരിപാടിയില്‍ ആം ആദ്മി മന്ത്രി, ഹിന്ദുമതത്തിനെതിരെ വിഷം ചീറ്റുന്നുവെന്ന് ബി.ജെ.പി

ന്യുദല്‍ഹി- ആം ആദ്മി പാര്‍ട്ടി മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി.
കൂട്ട മതപരിവര്‍ത്തന പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന വീഡിയോ ബി.ജെ.പി വൈറലാക്കി.
ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കര്‍ 1956 ഒക്‌ടോബറില്‍ ബുദ്ധമതം സ്വീകരിച്ചതിന്റെ വര്‍ഷികത്തില്‍ ധമ്മ ചക്ര പ്രവര്‍ത്തന്‍ ദിന്‍ എന്ന പേരില്‍ സംഘടിപ്പിച്ച കൂട്ട പരിവര്‍ത്തന പരിപാടിയിലാണ് ഗൗതം പങ്കെടുത്തത്. ജാതി അടിസ്ഥാനമാക്കിയുള്ള മതം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണഅ ഡോ. അംബേദ്കര്‍ ഹിന്ദുമതത്തില്‍ നിന്ന് മാറിയിരുന്നത്.
ചടങ്ങില്‍ പങ്കെടുത്ത ആയിരം പേര്‍ക്കൊപ്പം ആം ആദ്മി മന്ത്രിയും 'എനിക്ക് ബ്രഹ്മാവിലും വിഷ്ണുവിലും മഹേശ്വരരിലും വിശ്വാസമില്ല, അവരെ ആരാധിക്കയുമില്ല എന്ന് പ്രതിജ്ഞയെടുക്കുന്നത് കേള്‍ക്കാം.
ഗൗതമിന്റെ നടപടി ഹിന്ദുമതത്തെയും ബുദ്ധമതത്തെയും അവഹേളിക്കുന്നതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
എഎപി മന്ത്രിമാര്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രിയെ ഉടന്‍ പുറത്താക്കണമെന്നും  ബിജെപി എംപി മനോജ് തിവാരി പറഞ്ഞു.
എഎപി മന്ത്രി ഹിന്ദുക്കള്‍ക്കെതിരെ വിഷം ചീറ്റുകയാണെന്ന് ആരോപിച്ചാണ് ബിജെപിയുടെ ദല്‍ഹി ഘടകം വീഡിയോ ട്വീറ്റ് ചെയ്തത്.
ബിജെപി ദേശവിരുദ്ധമാണെന്നും എനിക്ക് ബുദ്ധമതത്തില്‍ വിശ്വാസമുണ്ടെന്നും ഗൗതം പ്രതികരിച്ചു. ഏത് മതത്തെയും പിന്തുടരാനുള്ള സ്വാതന്ത്ര്യം ഭരണഘടന നമുക്ക് നല്‍കുന്നുണ്ടെന്നും ബിജെപിക്ക് എഎപിയെ ഭയമാണെന്നും അവര്‍ക്ക് തങ്ങള്‍ക്കെതിരെ കള്ളക്കേസുകള്‍ മാത്രമേ ചുമത്താന്‍ കഴിയൂ എന്നും ഗൗതം പറഞ്ഞു.
'ജാതി രാഷ്ട്രീയം നടത്തുന്നവര്‍ രാജ്യദ്രോഹികളാണ്, അവര്‍ക്ക് മറ്റ് അജണ്ടകളില്ല. ഒരു മതത്തിന്മേല്‍ തങ്ങള്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന് അവര്‍ കരുതുകാണ്.  എഎപി പ്രവര്‍ത്തകര്‍ എന്തിനാണ് ക്ഷേത്രങ്ങളില്‍ പോകുന്നതെന്ന് അവര്‍ ചോദിക്കുന്നു. വിശ്വാസമുള്ളവര്‍ പോകും. എനിക്ക് ബുദ്ധമതത്തില്‍ വിശ്വാസമുണ്ട്, ഞാന്‍ അവിടെ പോകും. ഒരു മതം പിന്തുടരാന്‍ ആര്‍ക്കും എന്നെ നിര്‍ബന്ധിക്കാനാവില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി ഗൗതമിന്റെ സംഘടനയായ ജയ് ഭീം മിഷന്‍ നടത്തിയ പരിപാടിയില്‍ 7000ത്തോളം പേര്‍ ബുദ്ധമതം സ്വീകരിച്ചു. മതം മാറിയവല്‍ ഭൂരിഭാഗം പേരും ദലിതുകളാണ്.

 

Latest News