Sorry, you need to enable JavaScript to visit this website.

മുന്നണികളിൽ പ്രശ്‌നമുണ്ട്;മുസ്ലിം ലീഗ് യു.ഡി.എഫിൽ ഉറച്ചു നിൽക്കും- എം.കെ മുനീർ എം.എൽ.എ

ഡോ. എംകെ മുനീർ എം.എൽ.എ റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുന്നു

റിയാദ് -കേരളത്തിലെ എല്ലാ മുന്നണികളിലും പ്രശ്‌നങ്ങളുണ്ടെന്നും മുസ്്‌ലിം ലീഗ് യു.ഡി.എഫിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ഒരു വഞ്ചിയിൽ മാത്രമേ സഞ്ചരിക്കൂവെന്നും ലീഗ് നേതാവ് എം.കെ മുനീർ എം.എൽ.എ. യു.ഡി.എഫിനെ കെട്ടിപ്പടുത്തതിൽ നിർണായക സ്ഥാനം ലീഗിനുണ്ട്. യു.ഡി.എഫ് വിട്ടുപോകാൻ മാത്രം പ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ല. ലീഗ് യു.ഡി.എഫ് വിടുമെന്നത് പലരുടെയും സ്വപ്‌നമാണ്. ഒലിവ് പബ്ലിക്കേഷൻ മാനേജിംഗ് ഡയറക്ടറായി റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ സംബന്ധിക്കാനെത്തിയ അദ്ദേഹം റിയാദ് മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
പോപ്പുലർ ഫ്രണ്ട് അടക്കമുള്ള വർഗീയ തീവ്രവാദ പ്രസ്ഥാനങ്ങളോട് ലീഗിന് എന്നും ഒരേ നിലപാടാണ്. ലീഗുകാർക്ക് ഒരിക്കലും പോപ്പുലർ ഫ്രണ്ടുകാരനാവാൻ സാധിക്കില്ല. എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളെയും പിഴുതെറിയണം. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം സ്വാഗതം ചെയ്യാതിരുന്നിട്ടില്ല. എന്നാൽ നിരോധനം പരിഹാരമല്ല. ഇന്ത്യയിൽ നിരോധിച്ച സംഘടനകളെല്ലാം മറ്റൊരു പേരിൽ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ആശയങ്ങളെ ചെറുത്തുതോൽപ്പിക്കുകയാണ് വേണ്ടത്. ഇസ്്‌ലാം ഒരിക്കലും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല. മധ്യമാർഗമാണ് ഇസ്്‌ലാമിന്റെത്. ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും തീവ്രവാദ പാർട്ടികളാണെന്നതാണ് ലീഗിന്റെ നിലപാട്.
അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ നല്ല രാഷ്ട്രീയ നേതാവായിരുന്നു. എതിരഭിപ്രായമുണ്ടെങ്കിലും എളിമയും സൗഹൃദവും അദ്ദേഹം കാത്തുസൂക്ഷിക്കുമായിരുന്നു. വ്യക്തിപരമായി ഞങ്ങൾ നല്ല അടുപ്പമുള്ളവരായിരുന്നു. റിയാദ് പുസ്തകോത്സവത്തിൽ അടുത്ത വർഷം കൂടുതൽ മലയാളി പ്രസാധകരെത്തും. മലയാളത്തിലെ എല്ലാ പുസ്തകങ്ങളും ലഭിക്കുന്ന വേദിയായി പുസ്തകമേള ഭാവിയിൽ മാറും. എന്നാൽ മേളയുടെ പ്രചാരണത്തിന് റിയാദിലെ എല്ലാ സാംസ്‌കാരിക സംഘടനകളും സജീവമാകണം.
അടുത്ത തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിലും കേരളത്തിലും ഭരണമാറ്റമുണ്ടാകും. ഒന്നും രണ്ടും പിണറായി സർക്കാർ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ചല്ല മുന്നോട്ട് പോകുന്നത്. രണ്ടാം പിണറായി സർക്കാർ അക്ഷരാർഥത്തിൽ നിഷ്‌ക്രിയമാണ്. സൗദിയിൽ നിന്ന് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് എംബാം സർട്ടിഫിക്കറ്റ് ചോദിക്കുന്ന ഇന്ത്യയിലെ എയർപോർട്ട് അധികൃതരുടെ നിലപാട് എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം. വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാമെന്നും ഇക്കാര്യത്തിൽ റിയാദ് ഗവർണറേറ്റുമായി ബന്ധപ്പെടുമെന്നും എംബസി ഡി.സി.എം ഉറപ്പു നൽകിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
റിയാദ് കെ.എം..സിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ സംബന്ധിച്ചു. റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും ജലീൽ ആലപ്പുഴ നന്ദിയും പറഞ്ഞു.
 

Tags

Latest News