ആദ്യം പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്റര്‍  വാങ്ങാന്‍ തയാറെന്ന് ഇലോണ്‍ മസ്‌ക്

ലണ്ടന്‍-ആദ്യം പറഞ്ഞ വിലയ്ക്കു തന്നെ ട്വിറ്റര്‍ വാങ്ങാന്‍ സന്നദ്ധനാണെന്നു ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ കമ്പനിക്ക് അയച്ച കത്തിലാണു മാസങ്ങള്‍ക്കു മുന്‍പ് പറഞ്ഞ അതേ വിലയ്ക്കു തന്നെ ഓഹരി വാങ്ങാനുള്ള തീരുമാനം മസ്‌ക് അറിയിച്ചിരിക്കുന്നത്. വില്‍പ്പന പാതിവഴിയില്‍ മുടങ്ങിയതിനെത്തുടര്‍ന്നു ട്വിറ്റര്‍ കേസുമായി കോടതിയില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണു തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. മസ്‌കിന്റെ കത്ത് കിട്ടിയതായി ട്വിറ്റര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു സ്ഥിരീകരിച്ചു. ഓഹരിക്ക് 54.20 ഡോളര്‍ എന്ന വിലയാണ് കരാര്‍ പ്രകാരം അംഗീകരിച്ചിരിക്കുന്നതെന്നും ട്വിറ്റര്‍ വ്യക്തമാക്കി. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ നീക്കം കഴിഞ്ഞമാസം ഓഹരിയുടമകള്‍ അംഗീകരിച്ചു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഏറ്റെടുക്കലില്‍നിന്നു മസ്‌ക് പിന്മാറുന്നതിനിടെയാണ് ഉടമകള്‍ ഇടപാട് അംഗീകരിച്ചത്. 4400 കോടി ഡോളറിന് കമ്പനി ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്‌ക് കരാര്‍ ഒപ്പുവച്ചത്. എന്നാല്‍ ഈ കരാര്‍ അവസാനിപ്പിച്ചതായി ജൂലൈയില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഓഹരിയുടമകളുടെ അംഗീകാരം ട്വിറ്ററിന് നിയമപോരാട്ടവുമായി മുന്നോട്ടു പോകാന്‍ സഹായകമായി.ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ നല്‍കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്‌കിന്റെ പിന്മാറ്റം.
 

Latest News