Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സഞ്ചാരികളുടെ ഹൃദയം തൊട്ടറിഞ്ഞ്  'എൻ ഊര്' 

 കേരളത്തിലെ ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും പാരമ്പര്യവും വിജ്ഞാനവും പരിചയപ്പെടുത്തുന്ന പദ്ധതിയാണ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം. കാലങ്ങളായി സഞ്ചാരികളെ ആകർഷിക്കുന്ന ജില്ലയാണ് വയനാട്. 2022 ലെ ആദ്യപാദത്തിൽ തന്നെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. എൻ ഊരിന്റെ വരവോടെ വരുംകണക്കുകളിൽ അത് ഇനിയും വർധിക്കാനാണ് സാധ്യത. വയനാട്ടിലെ ഗോത്ര ഗ്രാമത്തെ അതിന്റെ തനതായ രീതിയിൽ ഒപ്പിയെടുത്തിരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഗോത്ര വർഗക്കാരുടെ സമഗ്രമായ ജീവിത പുരോഗതി ലക്ഷ്യമിടുന്ന വിധത്തിൽ മാതൃകാപരമായ കേരളത്തിലെ ഗോത്ര പാരമ്പര്യ വൈവിധ്യങ്ങളെ എൻ ഊര് ഗ്രാമം കോർത്തിണക്കുന്നു.
വയനാട് ചുരം കയറി ലക്കിടിയിൽ നിന്നും വിളിപ്പാടകലെയാണ് ഈ ദൃശ്യ വിസ്മയം. ലക്കിടി കുന്നിന് മുകളിൽ കോടമഞ്ഞ് പുതച്ച് തണുത്ത കാറ്റിന്റെ താളത്തിൽ താഴ്‌വാരത്തിലേക്ക് മുത്തമിട്ടിറങ്ങുന്ന വെളുത്ത കോടകൾക്കിടയിലൂടെ പച്ചപ്പുതപ്പണിഞ്ഞ സുഗന്ധഗിരി കുന്നുകൾ അരികിലേക്ക് തെളിഞ്ഞു വരുന്നതായി കാണാം.


വെറ്ററിനറി ഗവൺമെന്റ് ഹോസ്പിറ്റലിനോട് ചേർന്നുള്ള എൻ ഊര് പൈതൃക ഗ്രാമത്തിലേക്കുള്ള കവാടം തന്നെ കാണികൾക്ക് ആകാംക്ഷയും കൗതുകവും ഉണർത്തുന്നതാണ്. കവാടം കടന്ന് നേരെ ചെല്ലുമ്പോൾ ജീപ്പ് കയറി മുകളിലോട്ടൊരു കൊച്ചു ട്രക്കിങ് ആണ് വരവേൽക്കുന്നത്. ജീപ്പ് കയറാനുള്ള വരി കാണുമ്പോൾ ഏറെക്കുറെ അലസത തോന്നുമെങ്കിലും പത്തോളം ജീപ്പുകൾ ഇവിടെ സർവീസ് നടത്തുന്നതിനാൽ അധികനേരം നീണ്ട വരിയിൽ നിൽക്കേണ്ടിവരില്ല. ടിക്കറ്റ് എടുത്ത് ജീപ്പിൽ കയറി മുകളിലേക്കുള്ള യാത്ര അപ്രധാനമല്ല. വഴി നീളെയുള്ള കാഴ്ചകളിൽ മനസ്സിനെ വിസ്മയിപ്പിക്കുന്ന പലതരം ഔഷധ സസ്യങ്ങളും പൂക്കളും മരങ്ങളും അവകൾക്കെല്ലാം ഇടയിൽ തലയുയർത്തി ഏതാനും കോളേജ്, സ്‌കൂൾ, ആശുപത്രി കെട്ടിടങ്ങളും ഏറെ കൗതുകമുണർത്തുന്നത് തന്നെയാണ്.
 ജീപ്പ്  നിർത്തുന്നത് എൻ ഊര് ഗ്രാമത്തിലേക്കുള്ള മെയിൻ കവാടത്തിലാണ്. ഇവിടെ നിന്നും ടിക്കറ്റ് എടുത്ത് നേരെ ചെങ്കുത്തായ കുന്നിൻ ചെരിവിലേക്ക്. ഈ കുന്നുകൾ കയറുന്നതിനും ആസ്വദിക്കുന്നതിനും ഏറ്റവും അനുയോജ്യമായ കാലാവസ്ഥ മഴയുടെയും മഞ്ഞിന്റെയും ഇടക്കാലത്താണ്, അതായത് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ. ഓഗസ്റ്റ് മാസവും അമിത മഴയില്ലെങ്കിൽ ഏറെ അനുയോജ്യം. നേരിയ ചാറ്റൽ മഴയുടെ അകമ്പടിയോടെ മന്ദാരം മൂളിക്കൊണ്ട് കോടമഞ്ഞ് വിരലുകളെ സ്പർശിക്കുമ്പോൾ എന്തെന്നില്ലാത്ത മാനസികോല്ലാസമാണ് അവിടെ സൃഷ്ടിക്കപ്പെടുന്നത്.  തേച്ചുമിനുക്കിയ വഴി പാതകൾക്ക് ഒത്തിരി കിന്നാരക്കഥകൾ പറയാനുണ്ട്.


വയനാടിന്റെ തനത് ഗോത്ര പാരമ്പര്യം അങ്ങനെ തന്നെ നിലനിർത്തുക എന്നത് അൽപം സാഹസികം തന്നെ. പുല്ലു മേഞ്ഞ കുടിലുകൾ കൂൺ മുളച്ചുപൊന്തിയ പോലെ വരിവരിയായി കാണാം. ചെളിമണ്ണ് മെഴുകിയ തിണ്ടുകൾ അതിരിടുന്ന വളഞ്ഞുപുളഞ്ഞ വഴികൾ കയറിയും ഇറങ്ങിയും അവസാനം മലമുകളിലെ ആ ഗോത്ര വർഗക്കാരിലേക്ക് എത്തും. വളഞ്ഞുപുളഞ്ഞ വഴിനീള കാഴ്ചകൾ അതിവിശാലമായ ലോകം തന്നെ. എന്തിനു പറയുന്നു, അവിടുത്തെ ചുമരുകൾ പോലും കഥകൾ പറയുന്നതായി നമുക്ക് അനുഭവവേദ്യമാവുന്നു. ഗോത്ര വർഗക്കാർ തലമുറകളായി പിന്തുടർന്നു വരുന്ന ജീവിതചര്യയും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒപ്പിയെടുക്കുന്ന ഒരു ചരിത്രരേഖ തന്നെ ചുവരിൽ ചിത്രീകരിച്ചിട്ടുണ്ട്. കുന്നിൻചെരിവിലെ നേർത്ത ഇടനാഴികളിലൂടെ സൂര്യൻ ഒരൽപം എത്തിനോക്കുന്നതേയുള്ളൂ. അനുയോജ്യമായ കാലാവസ്ഥയിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ കുന്നുകൾ കയറൽ നിഷ്പ്രയാസം. നയന വിസ്മയവും ഹൃദയസ്പർശിയുമായ ഈ കാഴ്ചകൾക്ക് കേരളത്തിന്റെ ആദ്യ ഗോത്ര പൈതൃക ഗ്രാമം എന്ന പ്രത്യേകത കൂടിയുണ്ട്.
ഈ ഗോത്ര ഗ്രാമത്തിന്റെ മറ്റൊരു പ്രത്യേകതയാണ് അവരുടെ തനത് രുചികളും ഔഷധക്കൂട്ടുകളും. നാട്ടറിവുകളും കാട്ടറിവുകളും ചേർന്ന് സമ്മിശ്രമായിരുന്നു ഗോത്ര വയനാടിന്റെ ഗതകാലങ്ങൾ. ഇലവർഗ, വന്യസസ്യങ്ങളുടെ വംശീയ ഭക്ഷണങ്ങൾ ആദിവാസി ജനതയുടെ ആരോഗ്യ ഭക്ഷണത്തിന് കരുത്തു പകർന്നു. ഭക്ഷണത്തിനു പുറമെ പല രോഗങ്ങൾക്കും ഔഷധക്കൂട്ടുകൾ കൂടിയായിരുന്നു ഇലവർഗങ്ങൾ. അവയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് വിസ്തരിക്കുന്ന ഒരു ഒന്നാന്തരം സ്റ്റാൾ  തന്നെ അവർ ഒരുക്കിയിട്ടുണ്ട്. ഗോത്ര വർഗങ്ങളെ  അവരുടെ ജീവിത ചര്യകളിൽനിന്നും മാറ്റിയാൽ അവർക്ക് ജീവിതമില്ല. പോഷകാഹാരക്കുറവ് കൊണ്ട് ആദിവാസികളുടെ ആയുർദൈർഘ്യം പോലും കുറയുന്ന ഈ കാലത്ത് പരമ്പരാഗത ഭക്ഷണ സംസ്‌കാരത്തിന്റെ പ്രസക്തിയാണ് വർധിപ്പിക്കുന്നത്. ഇതിനെല്ലാം അടിവരയിടുകയാണ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം. മാഞ്ഞുപോകുന്ന തങ്ങളുടെ ജീവിത ശൈലിയെ കുറിച്ചും ഉയർത്തിയടുക്കേണ്ട അവരുടെ പാരമ്പര്യത്തെ കുറിച്ചും വരുംതലമുറയെ ബോധവാന്മാരാക്കാൻ വേണ്ടിയും അവരിൽ അറിവ് പകരുവാൻ വേണ്ടിയും അതേ പ്രതിഛായയോടു കൂടിത്തന്നെ ആ സ്റ്റാളിൽ ഒരു ഫോട്ടോ ഗാലറിയും ഒരുക്കിയിരിക്കുന്നു.


വ്യത്യസ്ത ഇനം കരകൗശല വൈവിധ്യങ്ങളും പ്രകൃതിദത്തമായ നിറക്കൂട്ടുകളും വർണങ്ങളും ആസ്വദിക്കുന്നതിന് വേണ്ടിയും അതിലൂടെ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിന് വേണ്ടിയും അവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
 ചെളി തേച്ചുമിനുക്കിയ പടികൾ കയറിയും ഇറങ്ങിയും അടുത്തടുത്ത് നീണ്ടുനിൽക്കുന്ന കുടിലുകൾ കയറിയിറങ്ങുമ്പോൾ പഴയകാല സിനിമകളിൽ മാത്രം കണ്ടും കേട്ടും അറിവുള്ള ഒരു സമൂഹത്തെ തൊട്ടറിയാൻ സാധിക്കും. ചില കഥാപാത്രങ്ങൾ ഉള്ളിൽ നിന്നും മിന്നി മറഞ്ഞുകൊണ്ടേയിരിക്കും. സഞ്ചാരികൾക്ക് ഗോത്രവർഗക്കാരുടെ തനതായ ശൈലിയിൽ നാടൻ ഭക്ഷണവും അവിടെ ഒരുക്കിയിട്ടുണ്ട്.
 നാലഞ്ചു മണിക്കൂർ പിന്നിട്ടിട്ടും കുന്നിൻചെരിവിലെ മഴത്തുള്ളികൾക്കും കോടമഞ്ഞിനും പറയാനുള്ളത് ഒത്തിരി ഒത്തിരി കാര്യങ്ങളാണ്. വിട പറയാൻ തോന്നാത്ത എത്രയും കാര്യങ്ങൾ. മനസ്സില്ലാ മനസ്സോടെയാണ് ആ കുന്നിറങ്ങി താഴോട്ട് വരുന്നത്. എന്തായാലും എൻ ഊരിലെ സുന്ദരമായ കാഴ്ചകളും ഹൃദയം തൊടുന്ന ഉൾക്കാഴ്ചകളും ഏതൊരു സഞ്ചാരിക്കും ഇഷ്ടപ്പെടുന്നതും അവരുടെ യാത്രാനുഭവങ്ങളിൽ എന്നും പച്ചപിടിച്ചു നിൽക്കുന്നതും ആയിരിക്കും. 

Latest News