ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം;  മൊഴി നല്‍കാന്‍ സ്വപ്ന സുരേഷ് ഹാജരായി

കൊച്ചി- സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സിബിഐ കൊച്ചി ഓഫീസില്‍ ഹാജരായി. വടക്കഞ്ചേരി ലൈഫ് മിഷന്‍ കേസിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐക്ക് മൊഴി നല്‍കാനാണ് ഹാജരായത്. കേസില്‍ ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം സ്വപ്നയുടെ മൊഴി രേഖപ്പെടുത്തുന്നത്. യുഎഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫഌറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് കേസില്‍ ആരോപണമുയര്‍ന്നത്. ഇന്നലെ ഹാജരാകണമെന്ന് സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ചില അസൗകര്യങ്ങള്‍ അറിയിച്ച് ഇന്ന് ഹാജരാകുകയായിരുന്നു. ഉച്ചയോടെ മൊഴിയെടുപ്പ് പൂര്‍ത്തിയാകും. നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്വപ്നയ്‌ക്കൊപ്പം സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ സിഇഒ യുവി ജോസ്, യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴിയും എടുത്തിട്ടുണ്ട്. വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നതെന്നാണ് വിവരം.
 

Latest News