കണ്ണൂർ- സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ സമ്മേളനത്തിൽ വിങ്ങിപ്പൊട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിക്ക് ഇങ്ങിനെയൊരു യാത്രയയപ്പ് നൽകേണ്ടി വരുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതുനേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ നികത്താനാണ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കാറുള്ളത്. എന്നാൽ ഇത് പെട്ടെന്ന് പരിഹരിക്കാനാകുന്ന ഒരു വിയോഗമല്ല. ഈ നഷ്ടം വളരെ വലുത് തന്നെയാണ്. എന്നാൽ അത് കൂട്ടായ പരിശ്രമത്തിലൂടെ നികത്തുമെന്ന് മാത്രമാണ് പാർട്ടിയെ സ്‌നേഹിക്കുന്നവരോട് പറയാനുള്ളതെന്ന് പിണറായി വ്യക്തമാക്കി. കുറച്ചുനേരത്തെ നിശബ്ദതക്ക് ശേഷം വീണ്ടും പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു വിങ്ങലോടെ അവസാനിപ്പിക്കുന്നു എന്നു പറഞ്ഞു മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് തിരികെ നടന്നു.