Sorry, you need to enable JavaScript to visit this website.

എല്ലാ കോളുകളും സൈബര്‍ സെല്ലിന്റേതല്ല:   തട്ടിപ്പുകാരെ കരുതിയിരിക്കുക, മുന്നറിയിപ്പുമായി പോലീസ്

പാലക്കാട്- 'സൈബര്‍ സെല്ലില്‍നിന്നാണു വിളിക്കുന്നത്' എന്നുപറഞ്ഞുള്ള ഫോണ്‍വിളിയെത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പോലീസിന്റെ നിര്‍ദേശം. സൈബര്‍ സെല്‍, സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്നാണെന്ന വ്യാജേന തട്ടിപ്പുകാര്‍ സന്ദേശങ്ങള്‍ അയക്കുന്നതായും ഫോണ്‍വിളിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്.
ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അസ്വാഭാവികത ഉണ്ടെന്നോ, ഓണ്‍ലൈന്‍ കുറ്റകൃത്യം നടത്തിയെന്നോ മറ്റോ പറഞ്ഞാകും സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വിളിക്കുക. വിളികളില്‍ പതറുകയോ പരിഭ്രമിക്കുകയോ ചെയ്യരുത്. ഇത്തരം തട്ടിപ്പുകാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയോ, വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
സൈബര്‍ സെല്‍, സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് പൊതുജനങ്ങളെ വിളിക്കുകയാണെങ്കില്‍ വിളിക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, വിളിക്കുന്നതിനുള്ള ആവശ്യം എന്നിവ മുന്‍കൂട്ടി അറിയിക്കും. അഥവാ അറിയിക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ വിളിക്കുന്നയാളുടെ വിശദവിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുക. സംശയം തോന്നിയാല്‍ ഓഫീസ് നമ്പറിലേക്ക് തിരിച്ചുവിളിക്കാമെന്നും പറയുക. വ്യാജകോളാണെങ്കില്‍ വിവരം 112, സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍, അല്ലെങ്കില്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും അറിയിക്കണം. വ്യാജ ടെലിഫോണ്‍ നമ്പറുകള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് സൈബര്‍ തട്ടിപ്പുകാര്‍ സന്ദേശങ്ങള്‍ അയക്കുന്നതും വിളികള്‍ നടത്തുന്നതും. സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളുടെയും പോലീസ് ഓഫീസുകളുടെയും പോലീസുദ്യോഗസ്ഥരുടെയും ടെലിഫോണ്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. നമ്പറുകള്‍ ഇതുമായി ഒത്തുനോക്കി ഉറപ്പുവരുത്താമെന്നും പോലീസ് നിര്‍ദേശിക്കുന്നു. സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഭീഷണിപ്പെടുത്തുന്ന കോളുകള്‍ വരുന്നത് കൂടുതലായും വിദേശ രാജ്യങ്ങളില്‍നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
 

Latest News