Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ പശുപരിപാലനത്തിന് ദിവസം 40 രൂപ വീതം വാഗ്ദാനം ചെയ്ത് ആം ആദ്മി

രാജ്‌കോട്ട്- ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) അധികാരത്തില്‍ വന്നാല്‍  ഓരോ പശുവിന്റെയും പരിപാലനത്തിന് ദിവസം 40 രൂപ വീതം നല്‍കുമെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കറവയില്ലാത്ത കന്നുകാലികള്‍ക്ക് ഷെല്‍ട്ടര്‍ ഹോം സ്ഥാപിക്കുമെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.
ഗുജറാത്ത് ഭരിക്കുന്ന ബിജെപിയെ നേരിടാനും ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കാനുമുള്ള പുതിയ നീക്കമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.   പത്രസമ്മേളനത്തിലാണ് കെജ് രിവാളിന്റെ  പ്രഖ്യാപനം.
ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ചേര്‍ന്ന് എഎപി വോട്ടുകള്‍ വെട്ടിക്കുറക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ഐബി റിപ്പോര്‍ട്ട് അനുസരിച്ച് തന്റെ പാര്‍ട്ടി സംസ്ഥാനത്ത് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എഎപി ദേശീയ കണ്‍വീനര്‍ അവകാശപ്പെട്ടു.

ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റുകളില്‍ 150 സീറ്റുകള്‍ നല്‍കി ആംആദ്മിയെ അധികാരത്തിലെത്തിക്കാന്‍  അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ദല്‍ഹിയില്‍ ഒരു പശുവിന് പ്രതിദിനം 40 രൂപയാണ് നല്‍കുന്നത്. ദല്‍ഹി സര്‍ക്കാര്‍ 20 രൂപയും മറ്റൊരു 20 രൂപ മുനിസിപ്പല്‍ കോര്‍പ്പറേഷനും നല്‍കുന്നു. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുകയാണെങ്കില്‍, പശുവിന് പ്രതിദിനം 40 രൂപ വീതം അവയുടെ പരിപാലനത്തിനായി നല്‍കും- കെജ്‌രിവാള്‍ രാജ്‌കോട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കറവയില്ലാത്ത പശുക്കള്‍ക്കും റോഡില്‍ അലഞ്ഞുതിരിയുന്നവര്‍ക്കും വേണ്ടി എല്ലാ ജില്ലയിലും  അഭയകേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നും സംസ്ഥാനത്തെ പശുക്കളുടെ പ്രയോജനത്തിന് ആവശ്യമായ എല്ലാ നടപടികളും എഎപി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷെല്‍ട്ടര്‍ ഹോമുകള്‍ക്കായി വാഗ്ദാനം ചെയ്ത പാക്കേജ് അനുവദിക്കാത്തതിന്റെ പേരില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ ഉടമകള്‍ പ്രതിഷേധിക്കുന്ന സമയത്താണ് കെജ്് രിവാളിന്റെ പ്രഖ്യാപനം.

 

Latest News