Sorry, you need to enable JavaScript to visit this website.

ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന്  വീട്ടിനുള്ളില്‍ കുഴിച്ചുമൂടിയെന്ന് സംശയം

കോട്ടയം- ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടിയെന്ന് സംശയം. എ.സി. റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ വീട്ടിലാണ് യുവാവിനെ കൊന്ന് കുഴിച്ചിട്ടതായി പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വീടിന്റെ തറ തുരന്ന് പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. ഇതിനായി പോലീസ് സംഘം ചങ്ങനാശ്ശേരിയിലെത്തി.
ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡല്‍ കൊലപാതകത്തിലേക്ക് എത്തി നില്‍ക്കുന്നത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാര്‍ (40 വയസ്സ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ മാന്‍ മിസ്സിംഗിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ ബിന്ദു കുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടില്‍ നിന്നും കണ്ടെത്തിയത് അന്വേഷണത്തില്‍ നിര്‍ണായകമായി. ബൈക്ക് അപകടത്തില്‍പ്പെട്ടതാണോയെന്ന സംശയത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചു മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാര്‍ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.
വിശദമായ അന്വേഷണത്തിനൊടുവില്‍ സഹോദരി ഭര്‍ത്താവ് തന്നെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഇയാളുടെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. ലഭിച്ച വിവരം സ്ഥിരീകരിക്കാനായി പോലീസ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലെത്തി. ചങ്ങനാശ്ശേരി തഹസില്‍ദാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ചട്ടപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീടിന്റെ തറ തുരന്ന് പരിശോധിക്കും. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലേക്ക് ഡിവൈഎസ്പിയുടേയും തഹസില്‍ദാരുടേയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി. 
 

Latest News