കണ്ണൂർ- മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ വെച്ച് ഉമ്മൻചാണ്ടിയെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി. കേസിൽ സാക്ഷിയായാണ് കണ്ണൂർ അഡീ.സെഷൻസ് കോടതി മുമ്പാകെ അദ്ദേഹം ഹാജരായത്.
കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കോൺഗ്രസ് നേതാക്കളായ കെ.സി. ജോസഫ്, ടി.സിദ്ദിഖ് എന്നിവരെയും കോടതി വിസ്തരിച്ചു. കേസിൽ പ്രതികളായ സി.പി.എം നേതാക്കളടക്കമുള്ളവരും കോടതിയിൽ ഹാജരായിരുന്നു.
2013 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ പോലീസ് മൈതാനിയിൽ സംസ്ഥാന പോലീസ് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉമ്മൻചാണ്ടിക്കെതിരെ അക്രമമുണ്ടായത്.
കല്ലെറിയുകയും, വധിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘം ചേർന്ന് അക്രമിക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആർ. സംഭവത്തിൽ ഉമ്മൻ ചാണ്ടിക്കു പുറമെ കോൺഗ്രസ് നേതാക്കളായ കെ.സി ജോസഫ്, ടി.സിദ്ദിഖ് എന്നിവർക്കും പരിക്കേറ്റിരുന്നു.
മുൻ പയ്യന്നൂർ എം.എൽ.എ, സി. കൃഷ്ണൻ ഒന്നാം പ്രതിയായ കേസിൽ മുൻ എം.എൽ.എ, കെ.കെ നാരായണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, എ.കെ.ജി സെന്റർ ഓഫീസ് സെക്രട്ടറി ബിജു കണ്ടെകൈ എന്നിവരടക്കം സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവർത്തകരുമായ 113 പേരാണ് പ്രതിപ്പട്ടികയിലുളളത്.
അന്നത്തെ ടൗൺ എസ്.ഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥർ പ്രധാന സാക്ഷികളായ കേസിൽ 258 പ്രോസിക്യൂഷൻ സാക്ഷികളുമുണ്ട്. ഇതിൽ 27 സാക്ഷികളെ ഇതിനകം വിസ്തരിച്ചു കഴിഞ്ഞു. കേസിൽ നേരിട്ട് വിസ്താരത്തിന് ഹാജരാകാൻ കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി അടക്കമുളളവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഹാജരായത്.
കണ്ണൂർ അഡി.സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നത്.