Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ ബിജെപി വിരുദ്ധരെ പിന്തുണച്ചെന്നാരോപിച്ച് ഒമ്പത് പ്രൊഫസര്‍മാര്‍ക്ക് നോട്ടീസ്

ഗാന്ധിനഗര്‍- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായി രംഗത്തുണ്ടായിരുന്ന ദളിത് നേതാവും സ്വതന്ത്ര എംഎല്‍എയുമായ ജിഗ്നേഷ് മേവാനി, കോണ്‍ഗ്രസ് എംഎല്‍എയും ഒബിസി നേതാവുമായ അല്‍പേഷ് ഠാക്കൂര്‍, പട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ എന്നിവരെ പിന്തുണച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഒമ്പന് അധ്യാപകര്‍ക്ക് ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അധ്‌യാപകര്‍ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുത്തെന്നാരോപിക്കുന്ന പരാതിയില്‍ അവ്യക്തയുണ്ടെന്നിരിക്കെയാണ് സര്‍വകലാശാല നടപടി.

ആര്‍ എസ് എസ് വിദ്യാര്‍ത്ഥി സംഘടനയായ എപിവിപിയുടെ ലെറ്റര്‍ഹെഡിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഗുജറാത്തി കേന്ദ്ര സര്‍വകലാശാലയിലെ എബിവിപി വിദ്യാര്‍ത്ഥികള്‍ എന്ന് അവസാനം എഴുതിയിട്ടുമുണ്ട്. അതേസമയം എബിവിപി സംസ്ഥാന നേതൃത്വവും സര്‍വകലാശാലയിലെ ഭാരവാഹികളും ഇത്തരമൊരു പരാതി നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്.

കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിനെ അഭിസംബോധന ചെയ്താണ് പരാതി എഴുതിയിരിക്കുന്നത്. തെളിവായി അധ്യാപകര്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്ത ഫോട്ടോകളും നല്‍കിയിട്ടുണ്ട്. അധ്യാപകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇരിക്കുന്ന ഫോട്ടോയും ഇതിലുള്‍പ്പെടും.  ഇവര്‍ സര്‍വകലാശാലക്കയ്ക്ക് പ്രചാരണം നടത്തുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ. ഈ പരിപാടിയുടെ തീയതികളൊന്നും പരാതിയില്‍ പറയുന്നില്ല. 2017 നവംബര്‍ 17-നു നല്‍കിയ പരാതിയാണിത്. എന്നാല്‍ ഫോട്ടോയിലെ പരിപാടി നവസര്‍ജന്‍ ഗ്യാന്‍ അധികാര്‍ സഭ നവംബര്‍ 24-ന് സംഘടിപ്പിച്ചതായിരുന്നു. ഗുജറത്ത് കേന്ദ്ര സര്‍വകലാശാലയെ മറ്റൊരു ജെഎന്‍യു ആക്കാനാണ് ഈ അധ്യാപകരുടെ ശ്രമമെന്നും പരാതിയില്‍ പറയുന്നു.

അതേസമയം അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിട്ടുണ്ടെന്ന് സര്‍വകലാശാല വിസി സയ്ദ് അബ്ദുല്‍ ബാരി സ്ഥിരീകരിച്ചു. കേന്ദ്ര മാനശേഷി മന്ത്രാലയം, ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. 

Latest News