Sorry, you need to enable JavaScript to visit this website.

ബിനോയ് കോടിയേരി രക്ഷപെട്ടു; യുവതിക്ക് 80 ലക്ഷം  രൂപ നല്‍കി പീഡനക്കേസ് ഒത്തുതീര്‍പ്പാക്കി

മുംബൈ-  ബിനോയ് കോടിയേരിയുടെപേരില്‍ ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗക്കേസ് അവസാനിപ്പിച്ചു. രണ്ടുപേരുംചേര്‍ന്ന് നല്‍കിയ ഒത്തുതീര്‍പ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. ഒത്തുതീര്‍പ്പുവ്യവസ്ഥപ്രകാരം 80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നല്‍കിയതിന്റെ രേഖയും സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആര്‍.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇരുവരുടെയും ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിച്ചു.
നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷന്‍ ബെഞ്ച് വിവാഹക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാന്‍ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആ ഡിവിഷന്‍ ബെഞ്ചില്‍നിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഇരുവര്‍ക്കും ആശ്വാസമായി കേസ് ഒത്തുതീര്‍പ്പിലെത്തിയത്. 2019ലാണ് യുവതി ബിനോയിയുടെപേരില്‍ ഓഷിവാര പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ദിന്‍ദോഷി സെഷന്‍സ് കോടതി കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീര്‍പ്പുമായി ബിനോയ് യുവതിയെ സമീപിച്ചത്.
എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും യുവതി അറിയിച്ചു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായും ബന്ധത്തില്‍ എട്ടു വയസ്സുള്ള ആണ്‍കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി മുംബൈയില്‍ താമസിക്കുകയാണിവര്‍. കുട്ടിയെ വളര്‍ത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി. വ്യാജക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹര്‍ജി നല്‍കിയപ്പോള്‍ ബോംബെ ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദേശിച്ചു.
ലോക്ഡൗണിനു ശേഷം കോടതിയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് ആയപ്പോള്‍ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ആവശ്യം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.
 

Latest News