പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന് 50 വര്‍ഷം കഠിനതടവ്

തൃശൂര്‍-  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിനു 50 വര്‍ഷം കഠിന  തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കുന്നംകുളം പോര്‍ക്കുളം പന്തായില്‍ വീട്ടില്‍ സൂരജിനെ (23)യാണ്  കുന്നംകുളം   ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ്  റീന എം.  ദാസ് കുറ്റക്കാരാണെന്ന് കണ്ടത്തി  ശിക്ഷിച്ചത്.
2018 ഫെബ്രുവരി  മുതല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍  ബലാല്‍സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രതി തുടര്‍ച്ചയായി അതിക്രമിച്ചു കയറുകയും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ പെണ്‍കുട്ടി കൈ ഞരമ്പ്  മുറിച്ചു ആത്മഹത്യ  ശ്രമം നടത്തിയപ്പോഴാണ് കാര്യങ്ങള്‍ വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കുന്നംകുളം  പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ)  കെ. എസ് . ബിനോയിയും പ്രോസിക്യൂഷനെ  സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി.
19 സാക്ഷികളെ വിസ്തരിക്കുകയും  20 രേഖകളും, തൊണ്ടിമുതലുകളും  ഹാജരാക്കുകയും, ചെയ്തു.
കുന്നംകുളം പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന, ഇപ്പോള്‍ ഗുരുവായൂര്‍ എസിപിയായ കെജി സുരേഷ് ആണ്  കേസ് രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയുടെ  പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ്   ഓഫീസര്‍  സുജിത്ത് കാട്ടിക്കുളവും ഉണ്ടായിരുന്നു.

 

Latest News